കെ സുധാകരന്റെ നോട്ടീസ് ഇണ്ടാസെന്ന് ഏഴ് എം.പിമാര്‍, അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു

കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ച് കേരളത്തില്‍ നിന്നുള്ള ഏഴ് എം.പിമാര്‍. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോടാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് അംഗങ്ങളായ കെ.മുരളീധരനും എം.കെ രാഘവനും നോട്ടീസ് അയച്ച കെപിസിസി നേതൃത്വത്തിന്റെ നടപടിയിലും എംപിമാര്‍ അതൃപ്തി അറിയിച്ചു. കെ സുധാകരന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കത്തയച്ചതെന്നും എംപിമാര്‍ പരാതിപ്പെട്ടു. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞുവെന്നും എംപിമാര്‍ പരാതിപ്പെട്ടു. ഏകപക്ഷീയമായ പുന:സംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുധാകരന്‍ അയച്ച നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ.മുരളീധരനും എം.കെ രാഘവനും തീരുമാനിച്ചിട്ടുണ്ട്.

കെ.സുധാകരന്‍ നോട്ടീസ് അയച്ചതിനോട് നേരത്തെ കെ മുരളീധരന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
അപമാനിക്കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കിയതെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. ഇനി ലോക്സഭയിലും നിയമസഭയിലേക്കും താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എംപിമാരെ പിണക്കിയതിന്റെ ഭവിഷ്യത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും. നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ടിയില്‍ സ്ഥാനമുള്ളു എന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും കെ.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

കെപിസിസി നേതൃത്വത്തിന്റെ നടപടിക്കെതിരെ രമേശ് ചെന്നിത്തലയും എം.എം ഹസനും രംഗത്ത് വന്നിരുന്നു. മുരളീധരന്‍ ലോക്സഭയിലേക്കാണെങ്കിലും നിയമസഭയിലേക്കാണെങ്കിലും ഇനിയും മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ട രമേശ് ചെന്നിത്തല എഐസിസി അംഗങ്ങളില്‍ നിന്ന് കെപിസിസി വിശദീകരണം തേടാറില്ലെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. മുരളിനെതിരെ നോട്ടീസ് നല്‍കിയ നടപടി മാനദണ്ഡം പാലിച്ചല്ലെന്ന ആക്ഷേപവുമായി എം.എം. ഹസനും രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News