കൊച്ചിയിലെ മരണത്തില്‍ ഡെത്ത് ഓഡിറ്റിന് തീരുമാനം

ബ്രഹ്മപുരത്ത് ആരോഗ്യ സര്‍വ്വേ ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍വ്വേയുടെ ഭാഗമായി ഇതുവരെ സ്‌ക്രീന്‍ ചെയ്തത് 1567 പേരെയാണ്. 1249 പേരാണ് ചികിത്സ തേടിയത്, സര്‍വ്വേയുമായി ബന്ധപ്പെട്ട് 148 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 11 അര്‍ബന്‍ ഹെല്‍ത്ത് സെന്റുകളില്‍ ശ്വാസ് ക്ലിനിക് ആരംഭിച്ചു, 6 മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 178 പേരാണ് ഇവിടെ സേവനം തേടിയിട്ടുള്ളതതെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക ശ്വസിച്ചുണ്ടായ മരണമെന്ന് പരാതി ഉയര്‍ന്ന കൊച്ചിയിലെ സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തും. സംഭവത്തില്‍ മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്‌സിന്‍ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും എറണാകുളത്തെ സമഗ്ര ആരോഗ്യ ചിത്രം തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചിയില്‍ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരിലും കണ്ണ് ചോറിച്ചില്‍, ശ്വാസകോശ സംബന്ധമായ അസുഖം, ചോറിച്ചില്‍ എന്നിവയാണ് ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. അതേസമയം ബ്രഹ്മപുരം തീപിടിത്തം ഉണ്ടായി പത്ത് ദിവസം കഴിഞ്ഞാണ് ജനത്തോട് മാസ്‌ക് വയ്ക്കാന്‍ പറഞ്ഞതെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് മന്ത്രി വിശദീകരിച്ചു. എറണാകുളത്ത് എത്തി മാര്‍ച്ച് അഞ്ചിന് തന്നെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് വീഡിയോ കാണിച്ച് വിശദീകരിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തുറന്ന സമീപനമാണെന്നും യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ലകാര്യമാണെന്ന് തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലര്‍ക്ക് തല്ലുകൊള്ളേണ്ടതാണെന്നുമുള്ള നിയമസഭയിലെ ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിനും മന്ത്രി വീണാജോര്‍ജ് മറുപടി പറഞ്ഞു. ചികിത്സാ പിഴവും കൈക്കൂലി വാങ്ങലും ചൂണ്ടിക്കാണിച്ച ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തില്‍ ഡിഎംഇക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel