
‘ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഒരുപാട് കേക്ക് കഴിക്കാമായിരുന്നു’; ഇങ്ങനെയാണ് ദ പ്രസിഡന്റ്സ് കേക്കെന്ന ചിത്രം ആരംഭിക്കുന്നത്. ഹസൻ ഹാദി സംവിധാനം ചെയ്ത ചിത്രം ഇറാഖ് ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒമ്പതു വയസ്സുകാരിക്ക് സ്കൂളിൽ നിന്ന് ലഭിക്കുന്ന ഒരു ടാസ്ക്. ആ ടാസ്ക് നിറവേറ്റാൻ ലാമിയ കടക്കുന്ന കടമ്പകളാണ് ചിത്രത്തിലുടനീളം.
മുത്തശ്ശി ബീബിയോടൊപ്പം താമസിക്കുന്ന ലാമിയ സദാം ഹുസൈനിന്റെ ജന്മദിനത്തിൽ ക്ലാസിലേക്ക് കേക്ക് കൊണ്ടുവരാൻ നിയോഗിക്കപ്പെടുന്നു. അതിദാരിദ്ര്യത്തിൽ വളരുന്ന അവർ എങ്ങനെ ആ ദിനത്തിൽ കേക്ക് നൽകുമെന്ന കഥയാണ് ചിത്രം. മുത്തശ്ശിയോടൊപ്പം മാർക്കറ്റിലേക്ക് യാത്ര തിരിക്കുന്ന ലാമിയയുടെ ജീവിതം മാറി മറയുന്നത് ഇവിടെ നിന്നാണ്. തന്നെ ആർക്കോ നൽകാൻ ബീബി ശ്രമിക്കുമ്പോൾ അവിടെ നിന്നും അവൾ ഓടി രക്ഷപ്പെടുന്നു.
പിന്നീട് കേക്ക് ഉണ്ടാക്കുവാനുള്ള സാമഗ്രികൾ വാങ്ങുവാനായി ലാമിയയും കൂട്ടുകാരൻ സയ്യീദും മാർക്കറ്റിലെ കടകളിലായി പല അടവുകളും പരീക്ഷിക്കുന്നു. ചിത്രത്തിൽ ഇവരോടൊപ്പം ഹിന്ദിയെന്ന പൂവൻകോഴിയുമുണ്ട്. കേക്ക് തേടിയുള്ള യാത്രയിൽ അവർ പല പരീക്ഷണങ്ങളും നേരിടുന്നു. ഹിന്ദിയെ ഒരു പോയിന്റിൽവെച്ച് കാണാതാകുമ്പോൾ കുരുന്ന് മനസ്സിൽ ഉടലെടുക്കുന്ന അമർഷത്തെ ലാമിയയെ അവതരിപ്പിക്കുന്ന ബനീൻ അഹമ്മദ് നയേഫും സയ്യീദിനെ അവതരിപ്പിച്ച സജാദ് മുഹമ്മദ് ഖാസിമും മനോഹരമായി പ്രേക്ഷകരിലേക്ക് പകർന്നുനൽകുന്നു.
ALSO READ: ‘സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്’: രണ്ട് പെണ്ണുങ്ങളുടെ ലോകം
ഹസൻ ഹാദിയുടെ സംവിധാന മികവിനൊപ്പം കയ്യടി അർഹിക്കുന്നുണ്ട് ചിത്രത്തിന്റെ ഛായാഗ്രഹണവും. യുദ്ധം കാർന്ന് തിന്നുന്ന മനുഷ്യരെ ചിത്രത്തിന്റെ ക്യാമറകണ്ണുകൾ മനോഹരമായി ഒപ്പിയെടുക്കുന്നു. ഒരു വൃദ്ധൻ ലാമിയയെ ഒരു കൊച്ചു തിയേറ്ററിലേക്ക് കേക്കിനായുള്ള ബേക്കിങ് പൗഡർ തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുമ്പോൾ ലാമിയ ഏതൊരു പെൺകുട്ടിയെയും പോലെ സേഫ് ടച്ചും അൺ സേഫ് ടച്ചും കൃത്യമായി തിരിച്ചറിയുന്നു.
കേക്കുണ്ടാക്കാനുള്ള ചേരുവകളെല്ലാം ലഭിക്കുമ്പോഴേക്കും ലാമിയയ്ക്ക് തന്റെ ജീവിതത്തിൽ നിന്ന് പലരെയും നഷ്ടപ്പെടുന്നു. യുദ്ധത്തിന്റെ അവശേഷിപ്പുകളായി നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ നേർപകർപ്പാണ് ദി പ്രസിഡന്റ്സ് കേക്ക്. സദാം ഹുസൈന് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ സിനിമ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

