
മേഘാലയയിലെ ഹണിമൂൺ കൊലപാതകക്കേസിൽ പ്രതിയായ യുവതിയ്ക്ക് ജാമ്യം. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് കോടതിയാണ് കർശനമായ ഉപാധികളോടെ പ്രതിയായ സോനം രഘുവംശിക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകളിലെ ക്ലറിക്കൽ പിഴവ് കാരണമാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത് എന്നാണ് റിപ്പോർട്ട്.
ഹണിമൂണിനിടെ ഭർത്താവായ രാജ രഘുവംശിയെ കാമുകനായ രാജ് കുശ്‌വഹയ്‌ക്കൊപ്പം ചേർന്ന് യുവതി കൊലപ്പെടുത്തി എന്നാണ് കേസ്. 2025 ജൂണിലാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റിലായ സോനം മാസങ്ങളായി ജയിലിലാണ്. ഇതിനിടെ മൂന്നുതവണ ജാമ്യംതേടി കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി തള്ളിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സോനത്തിന്റെ അറസ്റ്റ് രേഖകളിൽ കടന്നുകൂടിയ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയത്.
ALSO READ: അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ
ഭാരതീയ ന്യായസംഹിതയിലെ 103(1) വകുപ്പ് പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പക്ഷെ യുവതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകളിൽ 103(1) ന് പകരം 403(1) എന്നാണ് പോലീസ് രേഖപ്പെടുത്തിയിരുന്നത്. ഭാരതീയ ന്യായസംഹിതയിൽ 403(1) എന്ന ഒരു വകുപ്പ് ഇല്ല. മാത്രമല്ല, പഴയ ഐപിസി പ്രകാരമാണെങ്കിൽ 403(1) സ്വത്ത് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പാണ്. ഇക്കാര്യമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ക്ലറിക്കൽ പിഴവാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചെങ്കിലും എല്ലാ രേഖകളിലും ഇത്തരമൊരു പിഴവ് സംഭവിക്കാൻ പാടില്ലെന്നായിരുന്നു കോടതി പറഞ്ഞത്. അറസ്റ്റ് മെമ്മോ, അറസ്റ്റിനുള്ള കാരണം അറിയിക്കുന്ന രേഖ, കേസ് ഡയറി തുടങ്ങിയവയിലെല്ലാം ഇത്തരത്തിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ബിഎൻഎസ് 103(1) പ്രകാരമുള്ള കുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പ്രതിയെ കൃത്യമായി അറിയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

