
ഐഐടി ബോംബൈയില്‍ വിദ്യാര്‍ഥി ചമഞ്ഞ് കയറിപ്പറ്റിയ 22കാരന്‍ പിടിയില്‍. പതിനാല് ദിവസമാണ് ഇയാള്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നത്. ഉന്നത സുരക്ഷ ക്രമീകരണങ്ങള്‍ ഉള്ള ക്യാമ്പസിലാണ് ബിലാല്‍ അഹമദ് തെലിയെന്നയാള്‍ കടന്നുകയറിയത്. ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഇയാള്‍ ഐഐടി ബോംബെയിലെ ഒരു സോഫയില്‍ കിടന്നുറങ്ങുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്. ഇയാളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ആരാണെന്ന് ചോദിച്ചതോടെ ഉത്തരം പറയാതെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ഇതോടെ അധികൃതര്‍ സിസിടിവി പരിശോധിപ്പോഴാണ് വിദ്യാര്‍ഥിയല്ലാത്ത ഇയാള്‍ ക്യാമ്പസില്‍ ദിവസങ്ങളായി കറങ്ങി നടക്കുകയാണെന്ന് മനസിലാക്കിയത്. ഇതോടെ പൊലീസില്‍ അറിയിക്കുകയും ബിലാലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ഇയാള്‍ ഹോസ്റ്റല്‍ റൂമിലെ സോഫകളിലായിരുന്നു ഉറങ്ങിയിരുന്നത്. പലപ്പോഴും കോളേജില്‍ ലക്ചറുകള്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സൗജന്യമായി കോഫി ലഭിക്കുന്നിടത്ത് സ്ഥിരം സാന്നിധ്യമായിരുന്നു. പിഎച്ച്ഡി വിദ്യാര്‍ഥിയെന്ന് പറഞ്ഞ വ്യാജ രേഖകള്‍ കാണിച്ച് വിദഗ്ദമായി എല്ലാവരെയും ഇയാള്‍ പറ്റിക്കുകയാണ് ഉണ്ടായത്. എഐയെ കുറിച്ചുള്ള ഒരു സെമിനാറില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.
ചോദ്യം ചെയ്യലിനിടയില്‍ കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തോളം ഇയാള്‍ ക്യാമ്പസിലുണ്ടായിരുന്നെന്നും അന്ന് ആരും തന്നെ ശ്രദ്ധിച്ചില്ലെന്നും ഇയാള്‍ പറഞ്ഞിട്ടിരുന്നു. ഇയാളുടെ ഫോണ്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചപ്പോള്‍, പല ഡാറ്റയും ഡിലീറ്റ് ചെയ്തതായി വ്യക്തമായി. ഇവ സൈബര്‍ ലാബില്‍ കൊടുത്ത് തിരിച്ച് എടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ക്യാമ്പസ് വീഡിയോകളും ഇയാളുടെ പക്കലുണ്ട്. ഇത് ആര്‍ക്കും ഇയാള്‍ അയച്ച് നല്‍കിയിട്ടില്ല. ഇയാള്‍ 21ഓളം ഇമെയില്‍ ഐഡികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചോദ്യം ചെയ്തപ്പോള്‍ തന്റെ ബ്ലോഗുകള്‍ക്ക് വേണ്ടിയെന്നായിരുന്നു മറുപടി. പണം സമ്പാദിക്കാന്‍ സമൂഹമാധ്യമത്തില്‍ ഇന്‍ഫ്‌ളുവന്‍സറാകാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്.
ഗുജറാത്തിലെ സൂറത്തിലുള്ള സ്വകാര്യ കമ്പനിയില്‍ മാസം 1.25 ലക്ഷമാണ് ഇയാളുടെ വരുമാനം. പന്ത്രണ്ടാം ക്ലാസിന് ശേഷം ആറുമാസ സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സാണ് ഇയാള്‍ പഠിച്ചിരിക്കുന്നത്. വെബ് ഡിസൈനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയുമുണ്ട്. ഇയാളുടെ പിതാവിന് തുണി വ്യാപാരമാണ്. 2024 ബഹ്‌റൈനിലായിരുന്ന ഇയാള്‍ ഇതിന് മുമ്പ് ദുബായിലായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയും ഭീകര വിരുദ്ധ ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ദേശവിരുദ്ധമായ പ്രവര്‍ത്തത്തിന്റെ ഭാഗമാണോ ഇയാളെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

