
അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി പതിനായിരങ്ങൾ. 50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, ഒരു മുന്നേറ്റം എന്ന അർത്ഥത്തിൽ ‘50501’ എന്ന പേരിലാണ് പ്രതിഷേധം അരങ്ങേറുന്നത്. വാഷിങ്ടൺ, ന്യൂയോർക്ക് അടക്കമുള്ളയിടങ്ങളിൽ നിരവധി പേരാണ് പ്രതിഷേധിച്ചത്. വൈറ്റ് ഹൗസിനും ടെസ്‌ല ഡീലർഷിപ്പുകൾക്ക് പുറത്തും പ്രതിഷേധം അരങ്ങേറി.
‘അമേരിക്കയിൽ രാജാക്കന്മാർ വേണ്ട’, ‘സ്വേച്ഛാധിപത്യത്തെ ചെറുക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളേന്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. തെറ്റായി എൽസാൽവഡോറിലേക്ക് നാടുകടത്തപ്പെട്ട കിൽമാർ ആബ്രെഗോ ഗാർസിയയെ തിരികെ വരുത്തണമെന്നും നിരവധി പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അമേരിക്കൻ വിപ്ലവയുദ്ധത്തിന്റെ 250-ാം വാർഷികത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു പ്രതിഷേധം.
അതിനിടെ ട്രംപിന്റെ ആദ്യ പാദത്തിലെ പ്രകടനത്തെ 45% വോട്ടർമാർ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു അഭിപ്രായ സർവ്വേ റിപ്പോർട്ട് പുറത്ത് വന്നു. ഗാലപ്പിൽ നിന്നുള്ള ഏറ്റവും പുതിയ പോൾ പ്രകാരം, ഇത് അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് ഇതേ കാലയളവിൽ അംഗീകരിച്ച 41% നേക്കാൾ കൂടുതലാണ്. എന്നിരുന്നാലും, 1952നും 2020നും ഇടയിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രസിഡന്റുമാർക്കും ലഭിച്ച ആദ്യ പാദത്തിലെ ശരാശരി റേറ്റിംഗായ 60% നേക്കാൾ കുറവാണ് ഇതെന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here