
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ ക്യൂ ലൈനിനോട് ചേർന്നുള്ള മതിൽ ഭക്തരുടെ മേൽ ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. വാർഷിക ചന്ദനോത്സവത്തോടനുബന്ധിച്ച് ദർശനത്തിനായി ഭക്തർ വരിയിൽ കാത്തുനിൽക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും പ്രാദേശിക ഉദ്യോഗസ്ഥരും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി സംഭവസ്ഥലത്തെത്തി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രഭിത്തി വെള്ളത്തിൽ കുതിർന്നതും നിരവധി പേർ മതിലിൽ ചാരി നിന്നതുമാണ് അപകടകാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ ഉദ്ധരിച്ച് മാധ്യമപ്രവർത്തകരോട് മന്ത്രി പ്രതികരിച്ചത്.
ദുരന്തത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 3 ലക്ഷം രൂപ വീതവും സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മതിൽ ഇടിഞ്ഞുവീണ സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി മൂന്നംഗ അന്വേഷണ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇരകളുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങൾ വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here