
യുഡിഎഫ് പ്രവർത്തകർ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ സ്റ്റേഷനിൽ പരാതി നൽകി എ എ റഹീം എം പി. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്ക്കെതിരായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ പോസ്റ്ററിനെതിരെയാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റഹീം ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾക്ക് മാത്രം യാത്രാ സൗജന്യം നൽകുന്നത് ലിംഗപരമമായ വിവേചനം, സ്ത്രീകളുടെ യാത്ര ഡിവൈഎഫ്ഐ തടയും എന്ന തരത്തിലുള്ള പ്രസ്താവനകളാണ് റഹീം എംപി പറഞ്ഞെന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്നത്.
എഎ റഹീം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റ പൂർണരൂപം
വ്യാജപ്രചരണങ്ങൾക്കെതിരായ നിയമനടപടികൾ തുടരുകയാണ്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയ്ക്കെതിരായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ പോസ്റ്ററിനെതിരായി തിരുവനന്തപുരം സിറ്റി സൈബർ സ്റ്റേഷനിൽ പരാതി സമർപ്പിച്ചു.രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനുള്ള ആർജ്ജവം യുഡിഎഫ് പ്രവർത്തകർ കാണിക്കണം. വ്യാജവാർത്തകൾ ചമച്ചും നുണപ്രചരണങ്ങൾ നടത്തിയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.
കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകർ ഇത്തരം തരംതാണ സൈബർ അധിക്ഷേപങ്ങളും വ്യാജപ്രചരണങ്ങളും അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങളുമായി മുന്നോട്ട് പോയാൽ അതിനെ നിയമപരമായി തന്നെ നേരിടും. വരുംദിവസങ്ങളിൽ നവമാധ്യമങ്ങളിലെ ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരായി കൂടുതൽ പരാതികൾ നൽകുന്നതിനും നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

