എറണാകുളത്ത് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തു

എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗീകാതിക്രമ സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് . 2019 ൽ ഹൗസ് സർജൻസിക്കിടെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് ആരോഗ്യ വിഭാഗം വിജിലന്‍സ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടും വരും ദിവസം ആരോഗ്യമന്ത്രിക്ക് കൈമാറും.

Also Read: പുതുപ്പള്ളിയിലെ കലാശ കൊട്ടിന് സമാപനം; നാളെ നിശ്ശബ്ദ പ്രചാരണം

സീനിയര്‍ ഡോക്ടര്‍ക്കെതിരെ, വനിതാ ഡോക്ടര്‍ സാമൂഹ്യമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടായിരുന്നു ദുരനുഭവം പങ്കുവച്ചത്. പിന്നീട് ആരോഗ്യമന്ത്രി പ്രശ്നത്തിലിടപ്പെട്ടു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് മുഖേന വനിതാ ഡോക്ടറുടെ പരാതി പൊലീസിന് മുന്‍പാകെ കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാല്‍ ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതി ആദ്യം പൊലീസ് സ്വീകരിച്ചില്ല. വനിതാ ഡോക്ടര്‍ നേരിട്ടു പരാതി നല്‍കിയാല്‍ മാത്രമേ കേസ് നിലനില്‍ക്കുവെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഈ നിലപാട് സ്വീകരിച്ചത്. ഇതിനുശേഷമാണ് വനിതാ ഡോക്ടര്‍ ഇ മെയിലായി പരാതി പൊലീസിന് കൈമാറിയത്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായി അന്ന് ജോലി ചെയ്തിരുന്ന ഡോക്ടർ മനോജിനെതിരെയാണ് പരാതി. നിലവില്‍ വിദേശത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. അതിനാലാണ് ഓണ്‍ലൈന്‍ മുഖേന എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
2019 ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്ത് , സീനിയര്‍ ഡോക്ടര്‍ തന്നെ ബലമായി കടന്നുപിടിച്ചു ചുംബിച്ചുവെന്നാണ് പരാതി. ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോള്‍ ആലുവയിലെ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. പരാതി വിശദമായി പരിശോധിച്ചശേഷം ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡോക്ടറെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനാണ് പൊലീസിന്‍റെ തീരുമാനം.

അതേസമയം, സംഭവത്തില്‍ ആരോഗ്യവിഭാഗം വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണിത്. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറും.

Also Read: രഹസ്യവിവരങ്ങൾ നൽകാം, രഹസ്യമായി തന്നെ; അറിയിപ്പുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News