പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ബെംഗളുരുവിൽ നിന്ന് പിടികൂടി

പതിനേഴുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ ബെംഗളുരുവിൽ നിന്നും ഇലവുംതിട്ട പൊലീസ് പിടികൂടി. മെഴുവേലി ഉള്ളന്നൂർ മുട്ടയത്തിൽ തെക്കേതിൽ വീട്ടിൽ പ്രസന്നന്റെ മകൻ പ്രമോദ് (24) ആണ് ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇയാൾ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ കാണാതായി വീട്ടുകാരുടെ പരാതിയെതുടർന്ന് അന്നുതന്നെ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വിവരം ലഭിച്ച പൊലീസ് സംഘത്തിന്റെ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാണെന്ന് വ്യക്തമായി. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം.അങ്ങനെ ഇയാളുടെ പുതിയ ഫോൺ നമ്പർ ലഭിച്ചു.യുവാവ് പെൺകുട്ടിക്ക് വാങ്ങികൊടുത്ത പുതിയ ഫോൺ നമ്പരിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചുനടത്തിയ നീക്കത്തിലാണ് ഇരുവരും ബെംഗളുരുവിലുണ്ടെന്ന് വ്യക്തമായത്.

ജില്ലാ അഡിഷണൽ പൊലീസ് സൂപ്രണ്ട് ആർ പ്രദീപ്‌ കുമാറിന്റെ നിർദേശപ്രകാരം, അന്വേഷണസംഘം അവിടെയെത്തി മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേനോട്ടത്തിലായിരുന്നു അന്വേഷണം. ചൊവ്വാഴ്ച്ച പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയശേഷം നിരവധി സ്ഥലങ്ങളിൽ കറങ്ങിനടന്നെന്നും, വെള്ളിയാഴ്ച ബെംഗളുരുവിലെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ഡി ദീപുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ കെ എൻ അനിൽ, എസ് സി പി ഓമാരായ സന്തോഷ്‌ കുമാർ, രാജേഷ്, സി പി ഓമാരായ അനൂപ്, പ്രശോബ്, ശരത്, അനിത എന്നിവരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here