
ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവിനെ ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നാഗ്പൂർ സ്വദേശിയും ദില്ലിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ജീവനക്കാരനുമായ രോഹിത് ലാൽ (29) ആണ് മരിച്ചത്. ഗുരുഗ്രാമിൽ സെക്ടർ 53ൽ ഫ്ലാറ്റിനുള്ളിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മുറിയിൽ നിന്ന് മരുന്നുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ രോഹിത്തിനോടൊപ്പം ജോലി ചെയ്യുന്നയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താനും രോഹിത്തും എല്ലാ ദിവസവും ഒരുമിച്ചാണ് ജോലിക്കായി പോകുന്നതെന്നും സംഭവദിവസം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും വാതിൽ തുറക്കാൻ സാധിച്ചില്ലെന്നും സഹപ്രവർത്തകൻ പൊലീസിനോട് പറഞ്ഞു.
also read: കൊച്ചി ആഡംബര ഹോട്ടലിലെ ലഹരി പാർട്ടി കേസ്; അന്വേഷണം കൂടുതൽ പേരിലേക്ക്
വിവരം ലഭിച്ചയുടൻ പൊലീസെത്തിയാണ് വാതിൽ ബലംപ്രയോഗിച്ച് തുറന്നത്. മുറിയിലെ കട്ടിലിൽ മരിച്ചനിലയിലാണ് രോഹിത്തിനെ കണ്ടെത്തിയത്. രോഹിത്ത് വിവാഹം കഴിക്കാൻ പോകുന്ന യുവതിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നതായും എന്നാൽ അതിനുമുൻപ് തന്നെ യുവാവ് മരണപ്പെട്ടുവെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്ന് അമിതമായാൽ ഹൃദയാഘാതത്തിന് കാരണമായേക്കും
ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്ന് ഇയാൾ അമിത അളവിൽ കഴിച്ചിരുന്നതായും ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ് പോലീസിന്റെ സംശയം.മുറിയിൽ നിന്ന് കണ്ടെത്തിയ മരുന്നുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പരിശോധനാഫലം ലഭിച്ചാൽ മാത്രമേ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.പോസ്റ്റ്മോർട്ടത്തിനുശേഷം രോഹിത്തിന്റെ മൃതദേഹം ബന്ധുക്കൾ വിട്ടുകൊടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

