ബിജെപിക്ക് ഊർജ്ജം നൽകാൻ കോൺഗ്രസിലെ ഒരു വിഭാഗം മത്സരിക്കുന്നു: എ.എ റഹിം എംപി

രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യക്ക് വേണ്ടി കൈകോർക്കുമ്പോൾ ബിജെപിക്ക് ഊർജ്ജം നൽകാൻ കോൺഗ്രസിലെ ഒരു വിഭാഗം മത്സരിക്കുകയാണെന്ന് എ.എ റഹിം എംപി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മുഖമായ ആന്റണിയുടെ മകന് ബിജെപിയിൽ ചേരാമെങ്കിൽ കേരളത്തിലെ ഏതൊരു കോൺഗ്രസ് നേതാവും ബിജെപിയിൽ ചേരുമെന്ന സന്ദേശമാണ് ഇന്നത്തെ ദിവസം നൽകുന്നത് എന്നും റഹിം ഫേസ്ബുക്കിൽ കുറിച്ചു.

എ.എ റഹിം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

എ കെ ആന്റണി കോൺഗ്രസ്സിന്റെ മുഖമാണ്.ആന്റണിയുടെ മകന് ബിജെപിയിൽ ചേരാമെങ്കിൽ കേരളത്തിലെ ഏതൊരു കോൺഗ്രസ്സ് നേതാവും ബിജെപിയിൽ ചേരുമെന്ന സന്ദേശമാണ് ഇന്നത്തെ ദിവസം നൽകുന്നത്.

അനിൽ ആന്റണിയെക്കൊണ്ട് ബിജെപിയ്ക്ക് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല.ഇടപെട്ട എല്ലായിടത്തും സ്വയം പരാജയം അടയാളപ്പെടുത്തിയ ഒരാളാണ്
അനിൽ കെ ആന്റണി.അംഗത്വം സ്വീകരിച്ചതിന് ശേഷം അനിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലും ആത്മവിശ്വാസമില്ലാത്ത ഒരാളെ മാത്രമേ കാണാനാകൂ.

പക്ഷേ കോൺഗ്രസ്സിന് മറുപടിപറയാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.
കോൺഗ്രസ്സ്,അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല.വർഗ്ഗീയതയുമായി പലപ്പോഴും കോൺഗ്രസ്സ് ഒത്തുതീർപ്പ് നടത്തിയതിന്റെ ദുരന്തമാണ് അവർ
ഈ അനുഭവിക്കുന്നത്.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യക്ക് വേണ്ടി കൈകോർക്കുമ്പോൾ ബിജെപിക്ക് ഊർജ്ജം നല്കാൻ കോൺഗ്രസ്സിലെ ഒരു വിഭാഗം മത്സരിക്കുകയാണ്.

എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകും എന്നുപറഞ്ഞ നേതാവ് ഇന്ന് കെപിസിസി അധ്യക്ഷനാണ് എന്നോർക്കണം.അദ്ദേഹം ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽ നില്ക്കാൻ കോൺഗ്രസുകാരെ വിട്ടതിൽ അങ്ങേയറ്റം അഭിമാനിക്കുന്ന ആളാണ്.ബിജെപിയിൽ ചേരാൻ ഇങ്ങനെ പ്രേരണയും ആത്മവിശ്വാസവും നൽകുന്നത് കെപിസിസി അധ്യക്ഷൻ തന്നെയാണെന്നോർക്കണം.ശ്രീ സുധാകരന്റെ ആർഎസ്എസ്,ബിജെപി അനുകൂല പ്രസ്താവനകൾ തിരുത്താൻ ഈ നിമിഷം വരെ ഒരു ഹൈക്കമാന്റും തയ്യാറായിട്ടില്ല എന്നോർക്കണം.

ഇന്നത്തെ കോൺഗ്രസ്സ് നേതാക്കൾ നാളത്തെ ബിജെപിയാണ്.ഇത് ഏറെക്കാലമായി നാടിന് മനസ്സിലായ കാര്യമാണ്.കേരളത്തിലെ ഏത് കോൺഗ്രസ്സ് നേതാവും,അവരുടെ മക്കളും ഏത് നിമിഷവും ബിജെപിയിൽ പോയേയ്ക്കും എന്ന സന്ദേശമാണ് അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം കൂടുതൽ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News