
ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന സംഘപരിവാർ അജണ്ട നടപ്പാവില്ലെന്നും അവർക്ക് നിരാശപ്പെടേണ്ടി വരുമെന്നും എ എ റഹിം എം പി. രാഷ്ട്രീയ വേട്ടയ്ക്കായി ഇഡിയെ ഇറക്കുന്ന സംഘപരിവാർ നീക്കം ഫലം കാണില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി ഉന്നം വെക്കുന്നത് സിപിഐഎമ്മിനെ ഉന്നം വെക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷമായ വിമർശനമാണ് റഹീം ഉന്നയിച്ചത്. സതീശൻ്റെ ദില്ലി യാത്രകൾ രാഷ്ട്രീയ യജമാനന്മാരെ വിവരമറിയിക്കാനാണെന്നും അദ്ദേഹം ഒരു ആർഎസ്എസുകാരനെപ്പോലെയാണ് പെരുമാറുന്നതെന്നും റഹീം ആരോപിച്ചു. വി ഡി സതീശൻ സവർക്കറുടെ മുന്നിൽ കുനിഞ്ഞതുപോലെ പിണറായി വിജയൻ മുട്ടുമടക്കില്ല എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽ വരുമ്പോൾ ഇഡി എന്തുകൊണ്ട് പിണറായിയെ പിടിക്കുന്നില്ല എന്ന് ചോദിക്കുന്നത് ബിജെപി വിരുദ്ധ പോരാട്ടം നടത്തുന്ന പാർട്ടികളെ തകർക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ്. കെജ്രിവാളിനെതിരായ കേസ് പോലും കോൺഗ്രസ് അധ്യക്ഷൻ നൽകിയ പരാതിയിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇഡി നിലവിൽ തടവിൽ വെച്ചിരിക്കുന്നത് വീണ വിജയനെയല്ല, മറിച്ച് പിണറായി വിജയനെയാണ് എന്ന് പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്നത് സംഘപരിവാറിൻ്റെ കിനാവ് മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

