
രത്തൻ യു ഖേൽകറുടെ നിയമനം അത്യന്തം ദുരൂഹമാണെന്നും ഇതിന് പിന്നിലെ ധാരണ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എ എ റഹീം എംപി. ഒരു അവധി ദിവസമായ ഞായറാഴ്ച ഇത്ര ധൃതിപിടിച്ച് ഖേൽകറെ നിയമിച്ചതിൻ്റെ കാരണം വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സീൽ വിവാദത്തിൽ യുഡിഎഫ് തന്നെ ബിജെപി ബന്ധം ആരോപിച്ച ഒരു ഉദ്യോഗസ്ഥനെയാണ് മുഖ്യമന്ത്രി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് എന്നത് ഗൗരവകരമാണെന്നും റഹീം പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയിൽ പതിനായിരത്തിലധികം സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സാധിക്കാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അതിൽ മെറിറ്റ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ നിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതായും സിഇഒയ്ക്ക് ലഭിക്കുന്ന നിർണായക വിവരങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് ഐ ആറിലെ ദുരൂഹതകളും പുറത്തുവരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും കടുത്ത ആരോപണങ്ങളാണ് റഹീം ഉന്നയിച്ചത്. “ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടക്കുന്ന ആളെ എങ്ങനെയാണ് വി ഡി സതീശൻ സ്വന്തം കീശ ഏല്പിച്ചത്” എന്ന് അദ്ദേഹം ചോദിച്ചു. ഇതിന് രാഷ്ട്രീയമായ മറുപടി പറയാൻ എഐസിസിയും കെ സി വേണുഗോപാലും തയ്യാറാകണം. സതീശൻ്റെ ഹൈക്കമാൻഡ് രാഹുൽ ഗാന്ധിയാണോ അതോ കോർപ്പറേറ്റുകളാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പരിഹസിച്ചു.
ഈ വിഷയത്തിൽ മുസ്ലിം ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട റഹീം, മുഖ്യമന്ത്രി നീതിമാനാണെങ്കിൽ ഇത്തരം ലോജിക്കായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും പറഞ്ഞു. തുറമുഖ വകുപ്പ് വലിയ താല്പര്യത്തോടെ മുഖ്യമന്ത്രി ഏറ്റെടുത്തതിനെക്കുറിച്ചും മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരുപാട് ദുരൂഹ ബന്ധങ്ങളുടെ ചുരുളുകൾ വരും ദിവസങ്ങളിൽ അഴിയാനുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

