
കേരളത്തിൽ നടക്കുന്നത് രണ്ട് ഡീലുകളാണെന്ന് എഎ റഹീം എംപി. കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി, ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്നും അദ്ദേഹം വിമർശിച്ചു.
കെസി വേണുഗോപാലിൻ്റെ പ്രസ്താവനയിൽ ആത്മാർഥത ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. അദാനിക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ സൂപ്പർ സർക്കാർ ആവാൻ കഴിയൂ എന്നാണ് കെസി വേണുഗോപാൽ പറഞ്ഞത്. കേരളം ഭരിക്കുന്നത് ബിജെപി ആണോ എന്ന കെസി വേണുഗോപാലിൻ്റെ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ എത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കേരളത്തിലെ ആളുകൾ ഇത് ചോദിച്ചു തുടങ്ങിയെന്നും റഹീം പറഞ്ഞു.
കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ കെസി വേണുഗോപാലിൻ്റെ നിലപാട് എന്താണെന്നും രാഹുൽ ഗാന്ധി അദാനിക്കെതിരെ വലിയ പോരാട്ടം നടത്തുന്നു എന്നാണല്ലോ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സതീശന്റെ മംഗളൂരു യാത്രയിൽ വലിയ ചോദ്യം ഉയരുന്നെന്നും
എന്തിനായിരുന്നു ആ രഹസ്യ യാത്ര നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ മറികടക്കാൻ മാത്രം അധികാരമുള്ളവർ കോൺഗ്രസിൽ ഉണ്ടോയെന്നും റഹീം ചോദിച്ചു. തെരഞ്ഞെടുപ്പ് ജയിച്ചതോടെ കോൺഗ്രസ് പ്രസിഡൻ്റിനെ കാണാൻ ആദ്യം പോകണമെന്ന കോൺഗ്രസ് കീഴ്‌വഴക്കം വി.ഡി. സതീശൻ ലംഘിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആദ്യം കാണാൻ പോയത് അദാനി ഗ്രൂപ്പിൻ്റെ പ്രസിഡൻ്റിനെയാണെന്നും ദുരൂഹത നിറഞ്ഞ മംഗലാപുരം യാത്രയിൽ കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ മറികടക്കാൻ കഴിയുന്ന പവർ ഗ്രൂപ്പ് രൂപം കൊണ്ടോയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇന്ദിര ഭവൻ്റെ താൽപര്യത്തിന് അനുസരിച്ചല്ലെന്നും മാരാർ ഭവൻ്റെ താൽപര്യങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നതെന്നും റഹീം വിമർശിച്ചു.
Also Read: താരംസംഘടന ‘അമ്മ’യിലെ പ്രതിസന്ധി; അമ്മയിൽ നിന്നും ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായി: അൻസിബ ഹസൻ
അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ കൊള്ളയിലും റഹീം പ്രതികരിച്ചു. നിലവിലെ എസ്ഐടി അന്വേഷണത്തിൽ ഡിവൈഎഫ്ഐക്ക് വിശ്വാസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും എന്നാൽ മാത്രമേ സത്യം പുറത്ത് വരൂവെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ തുറന്നുകാട്ടപ്പെട്ടുവെന്നും പ്രധാന മന്ത്രിയുടെ മൗനം കുറ്റകരമാണെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

