വനിതാ കായിക താരങ്ങളുടെ പരാതി ഗൗരവമേറിയത്, പ്രധാനമന്ത്രിക്ക് എ.എ റഹീമിൻ്റെ കത്ത്

ദേശീയ ഗുസ്തിഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ കായികതാരങ്ങൾ നൽകിയ പരാതി ആത്യന്തികം ഗൗരവമേറിയതാണെന്നും, കേസിന്മേൽ നടപടി സ്വീകരിക്കാൻ എത്രയും പെട്ടെന്ന് ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എ.എ റഹീം എം.പി പ്രധാന മന്ത്രിക്ക് കത്തയച്ചു.

ഏഴ് വനിതാ കായികതാരങ്ങൾ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ എഫ്ഐആര്‍ പോലും ഫയൽ ചെയ്യാൻ ദില്ലി പൊലീസ് തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ ക്രമക്കേടാണെന്നും ഇന്ത്യയുടെ അഭിമാന പ്രതീകങ്ങളായ കായികതാരങ്ങളെ നീതിക്കായി തെരുവിലിറക്കുന്നത് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് അനഭിമാനകരമാണെന്നും റഹീം കത്തിൽ സൂചിപ്പിച്ചു.

കഴിഞ്ഞ ജനുവരി മുതൽ കായികതാരങ്ങൾ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ബിജെപി എംപിക്ക് നേരെ നടപടിയെടുക്കാൻ പൊലീസോ സർക്കാരോ തയ്യാറായിട്ടില്ല. പരാതിയിന്മേൽ എഫ്ഐആർ ഫയൽ ചെയ്യാൻ പോലും കോടതിയെ സമീപിക്കേണ്ട സ്ഥിതിയാണ് കായിക താരങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളതെന്നും കായികതാരങ്ങൾക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here