
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിന്റെ മാതാപിതാക്കളും കുഞ്ഞിന്റെ കരൾ സ്വീകരിച്ച എട്ടു മാസം പ്രായമുള്ള ദ്രിയയും ആദ്യമായി നേരിൽ കണ്ടു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയുമെല്ലാം സാന്നിധ്യത്തിലായിരുന്നു അവർ നേരിൽ കണ്ടത്.
കണ്ടുനിന്നവരുടെയെല്ലാം കണ്ണും മനസും ഒരുപോലെ നിറഞ്ഞ നിമിഷമായിരുന്നു അത്. രണ്ട് മാസങ്ങൾക്ക് മുൻപ് അരുൺ- ഷെറിൻ ദമ്പതികളുടെ ജീവിതത്തിൽ നിന്നും വിടപറഞ്ഞ പോയ ആ മാലാഖകുഞ്ഞിനെ അവർ ഒരിക്കൽ കൂടി തൊടുകയായിരുന്നു. അവരുടെ കൈകൾക്കുള്ളിൽ കിടന്ന് കുഞ്ഞ് ദ്രിയയും ആ വാത്സല്യം ആവോളം അനുഭവിച്ചു. നഷ്ടപ്പെടലിന്റെയും തിരിച്ചുകിട്ടലിന്റെയും ഒരു കൂടിച്ചേരലായി അത് മാറി.
ഫെബ്രുവരി 5 ന് വാഹനാപകടത്തിൽ പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി ആലിൻ ഷെറിൻ 13 നാണ് മരിച്ചത്. പത്തുമാസത്തെ ജീവിതത്തിനിടയിൽ നാലുപേർക്കു പുതുജീവൻ നൽകിയാണ് അവൾ മടങ്ങിയത്. ആലിൻ പകുത്തു നൽകിയ കരളുമായി ദ്രിയ നിറമുള്ള സ്വപ്നങ്ങളിലേക്ക് ചുവടുവച്ചുതുടങ്ങി. കിംസ് ആശുപത്രി സംഘടിപ്പിച്ച ശലഭം പരിപാടിയിലാണ് ഇവർ ഒത്തുചേർന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

