മരിച്ചുപോയ മക്കള്‍ക്കുവേണ്ടി അമ്മ വാങ്ങിക്കൂട്ടിയത് ആയിരത്തോളം പാവകള്‍; പ്രദേശവാസികള്‍ ഭയപ്പെട്ടിരുന്ന ഒരു വീട്

തന്റെ രണ്ട് മക്കളെ നഷ്ടമായ ഒരു അമ്മ ആ മക്കള്‍ക്കായി ശേഖരിച്ചത് ആയിരത്തോളം പാവകളാണ്. സ്‌പെയിനിലെ സെവില്ലയിലുള്ള ഈ ആളൊഴിഞ്ഞ വീടിനുള്ളിലാണ് നിറയെ പാവകളുള്ളത്. മക്കളുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു അമ്മ ഈ വീട്ടില്‍ താമസിച്ചിരുന്നത്. 2017 -ല്‍ ഇവര്‍ മരണപ്പെടുന്നതുവരെ അവര്‍ സ്ഥിരമായി പാവകള്‍ വാങ്ങുമായിരുന്നു. മക്കള്‍ നഷ്ടപ്പെട്ട ദുഖത്തെ അതിജീവിക്കാനാണ് ഈ അമ്മ പാവകളത്രയും വാങ്ങിക്കൂട്ടിയത്.

അതുവരെ അവര്‍ വാങ്ങി ശേഖരിച്ച വ്യത്യസ്തങ്ങളായ പാവകളുടെ ശേഖരമാണ് ഈ വീട്ടിലുള്ളത്. കേംബ്രിഡ്ജില്‍ നിന്നുള്ള പര്യവേക്ഷകനായ ബെന്‍ ജെയിംസ് ആണ് ഇപ്പോള്‍ ഈ വീടിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ജെയിംസ് പിന്നീട് ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ ആ വീടിനെ കുറിച്ചും പറയുന്നുണ്ട്.

വീടിനടുത്തുള്ള പ്രദേശവാസികളോട് ജെയിംസ് ഈ വീടിനെക്കുറിച്ചും അവിടെ താമസിച്ചിരുന്ന സ്ത്രീയെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ എല്ലാവര്‍ക്കും ആ വീടിനെ കുറിച്ച് പറയാന്‍ തന്നെ പേടിയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രദേശത്തുള്ള എല്ലാവര്‍ക്കും ആ സ്ത്രീയെ അറിയാമെങ്കിലും ആരും അവരുടെ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

ആ വീടിനുള്ളില്‍ കയറി പാവകളില്‍ സ്പര്‍ശിച്ചാല്‍ മരിച്ചുപോയ കുട്ടികളുടെ ശാപമേറ്റ് സ്പര്‍ശിക്കുന്നവരും മരിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഇത്തരത്തില്‍ ഒരു വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ തന്നെ ആരും ആ വീടിനടുത്തേക്ക് പോലും പോകാറില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീട്ടില്‍ ആ സ്ത്രീ ജീവിച്ചിരുന്നപ്പോഴും ആ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല.

ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അതിശയിപ്പിക്കുന്നതും ഭയാനകവുമായ ഇടമാണ് ആ വീട്. താന്‍ വീടിനുള്ളിലേക്ക് കടന്നപ്പോള്‍ ചില പാവകളില്‍ നിന്നും മണികിലുക്കം പോലുള്ള ശബ്ദം കേട്ടിരുന്നു. എന്നാല്‍ അത് കാറ്റു മൂലം സംഭവിച്ചതാകാമെന്ന് ജെയിംസ് പറഞ്ഞതായുമാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News