’60 ലക്ഷം നല്‍കുന്നതിന് ഇളവ് വേണം’; സുപ്രീംകോടതിയെ സമീപിച്ച് അബ്ദുള്‍ നാസര്‍ മഅ്ദനി

കേരളത്തില്‍ പോകുന്നതിന് വന്‍തുക ആവശ്യപ്പെട്ടതിനെതിരെ അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍. അറുപത് ലക്ഷം രൂപ നല്‍കുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് അബ്ദുള്‍ നാസര്‍ മഅ്ദനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ ഇരുപതംഗ ടീമിനെ സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നതില്‍ നിന്ന് ഇളവ് വേണമെന്നും മഅ്ദനി ആവശ്യപ്പെടുന്നു.

ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചിലാണ് മഅ്ദനി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ മഅ്ദനിക്ക് വേണ്ടി ഹാജരായി. വിഷയത്തില്‍ അപേക്ഷ നല്‍കാനും കര്‍ണാടക സര്‍ക്കാരിന് ഒരു പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു.

അവശനിലയില്‍ കഴിയുന്ന മാതാപിതാക്കളെ കാണുന്നതിനുള്ള സുരക്ഷയ്ക്കായി അബ്ദുള്‍ നാസര്‍ മഅ്ദനി 60 ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക പൊലീസ് മഅ്ദനിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മഅദ്നിയെ അനുഗമിക്കുക. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്.

ചികിത്സയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ മഅദ്നി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നും മഅദ്നി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News