പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; ഒന്നാം പ്രതി പിടിയില്‍, സവാദ് പിടിയിലായത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം

പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. ഒന്നാം പ്രതി സവാദ് പിടിയിലായത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം. 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂരില്‍ വെച്ച് എന്‍ ഐ എ യാണ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.

2010 ജൂലൈ നാലിനാണ് ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആദ്യഘട്ട വിചാരണ നേരിട്ട 37 പേരില്‍ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പിക്കല്‍, സ്ഫോടക വസ്തു നിയമം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒമ്പതും പതിനൊന്നും പന്ത്രണ്ടും പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ്, എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവും വിധിച്ചു.

Also Read : രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിഭവനിൽ വിതരണം ചെയ്‌തു

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍, മുഖ്യസൂത്രധാരന്‍ ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി എം കെ നാസര്‍, കടുങ്ങല്ലൂര്‍ സ്വദേശി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. തീവ്രവാദ ആക്രമണം, സ്‌ഫോടനം എന്നിങ്ങനെ യുഎപിഎ അടക്കമുളള കുറ്റങ്ങള്‍ മൂന്ന് പ്രതികള്‍ക്കെതിരെയും ചുമത്തിയിരുന്നത്.

പ്രതികള്‍ വിവിധ വകുപ്പുകളിലായി 2 ലക്ഷത്തി 85,000 രൂപ വീതം പിഴയും നല്‍കണമെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. കേസിലെ ഒമ്പതും പതിനൊന്നും പന്ത്രണ്ടും പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചെങ്കിലും കോടതി ജാമ്യവും അനുവദിച്ചു. പ്രതികള്‍ 20,000 രൂപയും പിഴ നല്‍കണം. പ്രതികള്‍ക്ക് ഒരു മാസത്തിനകം മേല്‍ക്കോടതിയെ സമീപിക്കാം. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിക്കല്‍ അടക്കം ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുളള വകുപ്പുകള്‍ മാത്രമായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്.

അതോടൊപ്പം പ്രതികള്‍ ആറ് പേരും ചേര്‍ന്ന് പ്രൊഫസര്‍ ടി ജെ ജോസഫിന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. കേരള മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നിര്‍ണായകമായ നിരീക്ഷണമാണ് എന്‍എഐ കോടതി നടത്തിയത്. തീവ്രവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാര്‍ദ്ദത്തിന് പോറല്‍ ഏല്‍പ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു. പ്രതികള്‍ നിയമം കയ്യിലെടുത്ത് സ്വന്തമായി നടപ്പാക്കാന്‍ ശ്രമിച്ചു. അധ്യപകന്‍ ചെയ്തത് മതനിന്ദ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കിയെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ പ്രവൃത്തി പ്രകൃതമാണെന്നും സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News