തെലങ്കാന സ്‌കൂള്‍ ആക്രമിച്ച സംഭവം; സമ്മര്‍ദം ശക്തമായതോടെ 12 പേരെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍

തെലങ്കാന സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തു. സമ്മര്‍ദം ശക്തമായതോടെയാണ് അറസ്റ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായത്. തെലങ്കാനയില്‍ മഞ്ചേരിയല്‍ ജില്ലയിലെ കണ്ണേപ്പള്ളിയിലുള്ള സെന്റ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഘപരിവാര്‍ അഴിഞ്ഞാട്ടം നടത്തിയത്.

അഞ്ഞൂറിലധികം വരുന്ന കാവിധാരികള്‍ ജയ്ശ്രീ റാം വിളിച്ചുകൊണ്ട് ക്രിസ്ത്യന്‍ പളളിക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്‌കൂളിന്റെ പ്രധാന ഗേറ്റിലുളള മദര്‍ തെരേസയുടെ രൂപം അക്രമികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയും അടിച്ചു തകര്‍ത്തു. സ്‌കൂള്‍ മാനേജരായ വൈദികന്‍ ഫാ. ജെയ്മോന്‍ ജോസഫിനെയും പ്രിന്‍സിപ്പലിനെയും സ്‌കൂളിനുളളില്‍ കയറി ആക്രമിച്ചു.

അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ മദര്‍ തെരേസ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയ്‌മോന്‍ ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തെലങ്കാന സര്‍ക്കാര്‍ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തി, പ്രകോപനം സൃഷ്ടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്നാല്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.

Also Read : തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി; കെ എസ് യു ജില്ലാ പ്രസിഡന്റിന് മര്‍ദ്ദനം

ഐപിസി സെക്ഷന്‍ 295 എ , മതവികാരം വ്രണപ്പെടുത്തി, സെക്ഷന്‍ 153 എ കലാപം ഉണ്ടാക്കുന്ന രീതിയില്‍ പ്രകോപനം സൃഷ്ടിച്ചു എന്നീ ഗുരുതരമായ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് മദര്‍ തെരേസ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയ്‌മോന്‍ ജോസഫിതിരെ തെലങ്കാന സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഫാദര്‍ ജയ്‌മോന്‍ ജോസഫിന്റെ മുഖത്തടിക്കുകയും കഴുത്തില്‍ കാവി ഷാള്‍ അണിയിക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ വൈദികന്റെ മതവികാരം വ്രണപ്പെടുത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാര വകുപ്പുകളാണ് തെലങ്കാന പൊലീസ് ചുമത്തിയിരിക്കുന്നത്. 40ലധികം സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് പിടികൂടിയെങ്കിലും ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചു. സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ലഭിച്ചിട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.

ആക്രമണത്തിന്റെ ഞെട്ടലിലും ഭയപ്പാടിലും ആണ് മദര്‍ തെരേസ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍. പതിനാറാം തീയതി വൈകിട്ട് 500 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ചുകയറുകയും ഗേറ്റിനു മുന്‍പിലുള്ള മദര്‍ തെരേസയുടെ രൂപം തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല വൈദികനെ അടക്കം സ്‌കൂള്‍ അധികൃതരെയും ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

എന്നിട്ടും ശക്തമായ വകുപ്പുകള്‍ ചുമത്താന്‍ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മോദി സര്‍ക്കാറിന്റെ ഭരണത്തില്‍ ഉത്തരേന്ത്യയില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെയും വിദ്യാലയങ്ങള്‍ക്കെതിരെയുമാണ് അക്രമം ഉണ്ടായത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ സമാനമായ സംഘപരിവാര്‍ അക്രമം നേരിട്ടതിന് പിന്നാലെ നിയമപരമായി ലഭിക്കേണ്ട സംരക്ഷണവും നിഷേധിക്കപ്പെട്ടതിന്റെ ഞെട്ടലിലും ആശങ്കയിലും ആണ് ക്രൈസ്തവ സംഘടനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News