ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഒന്നിടവിട്ട ദിവസങ്ങളില്‍ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചത്. പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി.

സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ട്. യൂറിനറി ഇന്‍ഫക്ഷന്‍ ഉണ്ട്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ കൊടുക്കരുതെന്നും അഡ്വ. ആളുര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ  കൊല്ലപ്പെട്ട വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആ‍ഴത്തിലുള്ള മുറിവാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ നാലെണ്ണം ആ‍ഴത്തിലുള്ളതാണ്. കൂടുതല്‍ കുത്തുകളേറ്റത് മുതുകിലാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൈബ്രാഞ്ചിന് റിപ്പോര്‍ട്ട് കൈമാറി.

അതേസമയം  കൊലപ്പെടുത്തിയ പ്രതി സന്ദീപിന്  മാനസിക പ്രശ്‌നങ്ങളില്ലെന്ന്  പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രതി അക്രമം നടത്തിയത് ഭയം മൂലമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാരുടെ സംഘം പൂജപ്പുര ജയിലില്‍ എത്തി പ്രതി സന്ദീപിനെ പരിശോധിച്ചത്. പുരുഷ ഡോക്ടറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞതായാണ് വിവരം.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം സ്വദേശിനിയും ഹൗസ് സര്‍ജന്‍ വിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കി പരുക്കേല്‍ക്കുകയും വൈദ്യപരിശോധനയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത കുടവട്ടൂര്‍ സ്വദേശിയായ സന്ദീപാണ് അക്രമം അഴിച്ചുവിട്ടത്.

യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ഡോക്ടര്‍ വന്ദന ഉള്‍പ്പെടെ അഞ്ച് പോരെ ആക്രമിക്കുകയായിരുന്നു. വന്ദനയുടെ തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റിരുന്നു. തുടര്‍ന്ന് വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ മോശമായതോടെ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.30 ഓടെ വന്ദനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News