ലഹരിമാഫിയക്കെതിരെ മാധ്യമങ്ങളോട്‌ വാതോരാതെ സംസാരം; വി ഡി സതീശനൊപ്പം ലഹരിക്കടത്തുകേസിലെ പ്രതി

രാജ്കുമാർ

ലഹരിമാഫിയക്കെതിരെ മാധ്യമങ്ങളോട്‌ സംസാരിച്ച പ്രതിപക്ഷനേതാവ്‌ വി ഡി സതീശനൊപ്പം ലഹരിക്കടത്തുകേസിലെ പ്രതി. കൊല്ലം ഡിസിസി ഓഫീസിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ വി ഡി സതീശൻ മാധ്യമങ്ങളെ കണ്ടത്‌. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗി ഡോക്ടറെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ലഹരിക്കടത്തിന്‌ രാഷ്‌ട്രീയ രക്ഷാകർതൃത്വം ഉണ്ടെന്നും സിപിഐഎം പ്രാദേശിക ഘടകങ്ങളുടെ സഹായത്തോടെ കേരളത്തിലേക്ക്‌ ലഹരി കടത്തുന്നതായും വി ഡി സതീശൻ ആരോപിച്ചു.

20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസിലെ പ്രതിയും മുൻ ഡിസിസി അംഗവുമായ ബിനോയി‌ ഷാനൂരിനൊപ്പംനിന്ന്‌ ലഹരിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വിരോധാഭാസമായി. ലഹരി ഉപയോഗം സംസ്ഥാനത്ത്‌ വർധിക്കുന്നുവെന്ന് ആദ്യം പ്രതിപക്ഷമാണ്‌ നിയമസഭയിൽ ഉന്നയിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. തുടർന്നുള്ള ക്യാമ്പയിനിൽ മുഖ്യമന്ത്രിക്ക്‌ എല്ലാ പിന്തുണയും നൽകി. ചെറിയ കാരിയറുകൾ മാത്രമാണ്‌ പിടിക്കപ്പെടുന്നത്‌. ലഹരിയുടെ ഉറവിടം കണ്ടെത്താനാകുന്നില്ല. കേരളത്തിലേക്ക്‌ ഭീകരമായി ലഹരി ഇറക്കുമതി ചെയ്യുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ബിനോയ് ഷാനൂരിന്റെ കൊല്ലം പള്ളിമുക്കിലുള്ള ഗോഡൗണിൽനിന്ന്‌ 24 ചാക്കുകളിലായി 60,000 പായ്‌ക്കറ്റ്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ 2020 ഫെബ്രുവരി 18ന്‌‌ കൊല്ലം സിറ്റി പൊലീസ്‌ പിടികൂടിയിരുന്നു. യൂത്ത്‌ കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ്‌ ബിനോയ്‌ ഷാനൂർ സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച്‌‌ വിൽക്കുന്നതിനാണ്‌ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചത്‌. റിമാൻഡിലായിരുന്ന ബിനോയി ഷാനൂർ ഇപ്പോൾ ജാമ്യത്തിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News