‘ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..നമ്മൾ ഇനി എന്ന് മാറും’!; ആന്റണി വർഗീസ്

മണിപ്പൂരിൽ കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരണങ്ങൾ കൂടുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ആന്റണി വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം എന്നായിരുന്നു നടന്റെ പ്രതികരണം. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘മണിപ്പൂർ… എന്ന് നടന്നു എപ്പോൾ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം . ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും?
ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല…. ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്..’ അദ്ദേഹം പറഞ്ഞു.

രണ്ട് കുകി സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്. ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ വധശിക്ഷ നല്‍കുകയോ ചെയ്തില്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കായികതാരം ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Also Read: ‘ക്രൂരത നടക്കുമ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു, ഞങ്ങളെ സഹായിച്ചില്ല’; മണിപ്പൂരില്‍ അതിക്രമത്തിനിരയായ യുവതികള്‍ പറയുന്നു

അതേസമയം, അക്രമികള്‍ തങ്ങളെ നഗ്നരാക്കി കൊണ്ടുപോകുന്നതിന് മണിപ്പൂര്‍ പൊലീസ് ദൃക്‌സാക്ഷികളായിരുന്നുവെന്ന് കുകി വനിതകള്‍ ദി വയറിനോട് വെളിപ്പെടുത്തി. ഇതൊക്കെ കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. നാല് പൊലീസുകാര്‍ എല്ലാം കണ്ട് കാറിലിരിക്കുന്നുണ്ടായിരുന്നുവെന്നും അതിജീവിതകളിലൊരാള്‍ പറഞ്ഞു.

രണ്ട് സ്ത്രീകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയസംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൗബല്‍ ജില്ലയില്‍ നിന്നുമാണ് ഹെരദാസ് എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് പിടികൂടിയിരിക്കുന്നത്.

എന്നാൽ മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും സർക്കാർ നിലപാടെടുത്തു.

അതിനിടെ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. വിഷയത്തിൽ ടിഎൻ പ്രതാപൻ എംപിയും എൻകെ പ്രേമചന്ദ്രനും ലോക്സഭയിലും നോട്ടീസ് നൽകി. ഇവർക്ക് പുറമെ കോൺഗ്രസ് എംപി മനീഷ് തിവാരി എന്നിവർ ലോക്സഭയിലും നോട്ടീസ് നൽകി. രാജ്യസഭയിൽ ഇതേ വിഷയത്തിൽ കോൺഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read: ‘മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 75 ദിവസം വേണ്ടിവന്നു; വിമര്‍ശിച്ച് സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here