‘പണം തിരിച്ചു നല്‍കി ഒന്‍പത് മാസം കഴിഞ്ഞാണ് സഹോദരിക്ക് വിവാഹ ആലോചന തന്നെ വന്നത്’; ജൂഡ് ആന്റണിക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ്. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് ജൂഡ് ആന്റണിക്ക്, ആന്റണി വര്‍ഗീസ് മറുപടി നല്‍കിയത്. അഭിനയിക്കാമെന്നേറ്റ സിനിമയില്‍ നിന്ന് പിന്മാറിയെങ്കിലും പണം തിരിച്ചു നല്‍കിയിരുന്നു. ഇതു കഴിഞ്ഞ് ഒന്‍പത് മാസത്തിന് ശേഷമാണ് സഹോദരിക്ക് വിവാഹാലോചന പോലും വന്നതെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു. പണം നല്‍കിയതിന്റെ ബാങ്ക് രേഖകള്‍ അടക്കം ഉയര്‍ത്തിയായിരുന്നു ആന്റണി വര്‍ഗീസ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

നിര്‍മാതാവില്‍ നിന്ന് വാങ്ങിയ പണം താന്‍ തിരിച്ചു നല്‍കിയത് 2020 ജനുവരി 27നാണെന്ന് ആന്റണി പറയുന്നു. ഇതു കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിക്ക് വിവാഹാലോചന തന്നെ വരുന്നത്. സഹോദരിയുടെ വിവാഹം 2021 ജനുവരിയിലായിരുന്നു. ഈ വിഷയം മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്നും ആന്റണി പറയുന്നു. തന്നെക്കുറിച്ച് എന്ത് ആരോപണങ്ങളും പറയാം. തന്റെ ഭാഗത്ത് ന്യായം ഉണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. എന്നാല്‍ കുടുംബത്തെ സൈബര്‍ ഇടങ്ങളില്‍ വേട്ടയാടി. ഭാര്യയുടെ സമൂഹ മാധ്യമ അക്കൗണ്ടില്‍ മോശം പ്രതികരണങ്ങളുണ്ടായി. കുടുംബത്തിന് വേദനിച്ചതുകൊണ്ടാണ് പ്രതികരിക്കാമെന്ന് തീരുമാനിച്ചതെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.

Also Read- ‘വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക; ലിജോയില്ലെങ്കില്‍ പെപ്പെ ഇല്ല’; ആന്റണി വര്‍ഗീസിനെതിരെ ജൂഡ് ആന്റണി

സിനിമയുമായി ബന്ധപ്പെട്ട എഗ്രിമെന്റും ആന്റണി പുറത്തുവിട്ടു. സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുവെന്നും അതേപ്പറ്റി ജൂഡിനോട് സംസാരിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും ആന്റണി പറഞ്ഞു. പിന്നെ ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. അത് തിരിച്ചറിഞ്ഞാണ് പിന്മാറിയത്. ജൂഡ് ആന്റണി നടത്തിയത് വ്യക്തിഹത്യയാണെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. ജൂഡ് ആന്റണിക്കെതിരെ ആന്റണി വര്‍ഗീസിന്റെ കുടുംബം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ആന്റണി വര്‍ഗീസിന്റെ അമ്മ ജൂഡിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ മുഖേന പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here