ഇന്നസെന്‍റിന്‍റെ സംസ്കാരം ഇരിങ്ങാലക്കുടയില്‍ ചൊവ്വാഴ്ച

അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്ത് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വെക്കും.

750 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രാത്രി 10.45നായിരുന്നു അന്ത്യം.

ഇന്നസെന്‍റ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉൾപ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here