നഷ്ടം എന്നൊക്കെ പറഞ്ഞാൽ പോരാ, ഇതൊക്കെയാണ് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം; നടൻ ജയറാം

മാമുക്കോയയുടെ ഓർമകളിൽ നടൻ ജയറാം.മാമുക്കോയയെ ഒരു നടൻ ആയി താൻ കണ്ടിട്ടില്ല, ഒരു പച്ചയായ, കോഴിക്കോടുകാരനായ മനുഷ്യനായാണ് കണ്ടിരുന്നതെന്ന് ജയറാം കൈരളിന്യൂസിനോട് പറഞ്ഞു.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ…

മുപ്പത്തിയഞ്ച് വർഷത്തെ സൗഹൃദമാണ് ഞങ്ങൾ തമ്മിലുള്ളത്. ധ്വനി എന്ന സിനിമയ്ക്ക് ഞാൻ പോയപ്പോൾ കോഴിക്കോട് എൻറെ റൂമിലേക്ക് വന്ന് ഞാൻ മാമുക്കോയ നടൻ എന്ന് പറഞ്ഞ് പരിചയപ്പെട്ടുകയും അന്നുതൊട്ടുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ.

മഴവിൽ കാവടിയിലെ കുഞ്ഞിഖാദർ എന്ന കഥാപാത്രത്തെ നമുക്ക് കൃത്യമായി പഴനിയിലെ ഒരു പോക്കറ്റടിക്കാരൻ ആയിട്ട് തന്നെ തോന്നും. അതാണ് ആ നടന്റെ വിജയം. ഒന്നാലോചിച്ചു നോക്കൂ. ഇനി എത്ര വർഷം കഴിഞ്ഞാലും നമ്മൾ എത്ര തലമുറ കഴിഞ്ഞാലും ഇങ്ങനെയുള്ള ആളുകളൊക്കെ നമുക്കുണ്ടോ ഇനി? ഒരാൾക്ക് പകരം വെക്കാൻ ഇല്ലാത്തവരല്ലേ ഇവരൊക്കെ?

ഒരുപക്ഷെ ഞാൻ ചെയ്തിട്ടുള്ള സിനിമകളിൽ മാമുക്കോയ ഇല്ലാത്ത അല്ലെങ്കിൽ ഇന്നസെൻറ് ഏട്ടൻ ഇല്ലാത്ത അല്ലെങ്കിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ഇല്ലാത്ത സിനിമകൾ എന്നൊക്കെ പറഞ്ഞാൽ നമുക്ക് അത് പെട്ടെന്ന് തരം തിരിച്ചെടുക്കാൻ പറ്റും.

ബാക്കി എല്ലാ സിനിമകളിലും ഇവരൊക്കെ തന്നെയാണ് എൻറെ കൂടെ അഭിനയിച്ചിട്ടുള്ളത്. ശരിക്കും പറഞ്ഞാൽ തിരിഞ്ഞുനോക്കുമ്പോൾ ഒരു ജീവിതത്തിൽ ഏറ്റവും വലിയ ഒരു അനുഗ്രഹം പുണ്യം എന്നൊക്കെ പറയുന്നത് ഇവരുടെ കൂടെയൊക്കെ അഭിനയിക്കാൻ ഈ പത്ത് മുപ്പത്തിയഞ്ച് വർഷക്കാലം സാധിച്ചു എന്നുള്ളതാണ്. ഇവരുടെ കൂടെയൊക്കെ ഇടപഴകാൻ സാധിച്ചു. പത്തും നാൽപ്പതും ദിവസം ഓരോ സെറ്റിൽ ഇവരുടെ കൂടെയൊക്കെ ഒരുപാട് അനുഭവങ്ങൾ പങ്കുവയ്ക്കാൻ പറ്റി. ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി. പഠിക്കാൻ പറ്റി. ഇതൊക്കെ തന്നെയാണ് ഏറ്റവും വലിയ ജീവിതത്തിലെ asset എന്ന് പറയുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇനി എത്രയോ വർഷത്തേക്കുള്ള കഥാപാത്രങ്ങളും ഓർമകളുമെല്ലാം സമ്മാനിച്ചിട്ടല്ലേ ഇവരൊക്കെ പോകുന്നത് ജയറാം പറയുന്നു.

ഒന്നാലോചിച്ചു നോക്കൂ. ഇനി എത്ര വർഷം കഴിഞ്ഞാലും നമ്മൾ എത്ര തലമുറ കഴിഞ്ഞാലും ഇവരെപോലുള്ള ആളുകളൊക്കെ നമുക്കുണ്ടോ ഇനി? ഒരാൾക്കും പകരംവെക്കാൻ ഇല്ലാത്തവരല്ലേ ഇപ്പറഞ്ഞ എല്ലാവരും തന്നെ.

ഈ തീരാനഷ്ട്ടങ്ങളെല്ലാം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സംവിധായകൻ സത്യൻഅന്തിക്കാടിനെയാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ഞാൻ. അതുകൊണ്ടു തന്നെ ഇന്നസന്റ്, മാമുക്കോയ, ഉണ്ണിയേട്ടൻ, ശങ്കരാടി സാർ തുടങ്ങിയവർ ഉള്ള ഒരു പേജ് തന്നെ ഞാൻ എന്റെ ജീവിതത്തിൽ നിന്ന് കീറിക്കളയുകയാണ് എന്നാണ് സത്യേട്ടൻ പറഞ്ഞത്. എന്റെ ചിത്രങ്ങളിൽ ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഇനി ആരുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഒരു അധ്യായം കീറിക്കളയുകയാണ്.

സത്യേട്ടന്റെ സിനിമകൾ ചെയ്യാൻ പോകുന്നത് സത്യത്തിൽ ഒരു കല്യാണത്തിന് പോകുന്ന പോലെയാണ്. സത്യേട്ടന്റെ സിനിമ സെറ്റിലേക്ക് ഞാനൊക്കെ പോകുന്നതിന് മുൻപ് സത്യേട്ടാ ആരൊക്കെയുണ്ട്? മാമുക്കോയ ഉണ്ടല്ലോ? ഇന്നസെൻറ് ഉണ്ട്, ലളിത ചേച്ചി ഉണ്ട്, സുകുമാരി ചേച്ചി ഉണ്ട്. ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാവും കൈയ്യിൽ. അവിടേക്കാണ് ഒരു നാൽപ്പത് ദിവസം അഭിനയിക്കാൻ പോകുന്നത്… ഒന്ന് ആലോചിച്ചു നോക്കൂ. എന്തൊരു ഓർമ്മകളായിരിക്കും ജീവിതത്തിൽ സമ്മാനിച്ചിട്ടുള്ളത്. നഷ്ടം എന്നൊക്കെ പറഞ്ഞാൽ പോരാ. ഇതൊക്കെ തന്നെയാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ആ നഷ്ടം. ആ പേജിൻറെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുകയാണ്.ചുരുക്കം ചില പേരുകൾ കൂടി വെട്ടിയാൽ ആ തീർന്നു ആ കാലഘട്ടം അവസാനിച്ചു.

സ്വതസിദ്ധമായ ശൈലിയിൽ നർമ്മം പറയുകയും അത് കേൾക്കുന്നവരിലേക്ക് എത്തിക്കുകയും ചെയ്യുന്നവരാണിവരെല്ലാംതന്നെയും അങ്ങനെത്തന്നെയായിരുന്നു സെറ്റുകളിലും. ഇവർക്കൊരു കഥാപാത്രം കൊടുത്തു കഴിഞ്ഞാൽ നിമിഷനേരംകൊണ്ട് ആ കഥാപാത്രമായി മാറുന്ന നടന്മാരാണ്.
ജീവിതത്തിൽ അങ്ങനെയാണോന്ന് ചോദിച്ചാൽ ചിലപ്പോ അല്ലെന്ന് ഞാൻ പറയും. കാരണം മാമുക്കോയ ജീവിതത്തിൽ വളരെ സീരിയസ് ആയിട്ടുള്ള ആളാണ്. നമ്മളീ കാണുന്ന തമാശകളെയല്ല. അദ്ദേഹം രാഷ്ട്രീയപരമായിട്ടും അദ്ദേഹത്തിൻറെ കാഴ്ചപ്പാട് അദ്ദേഹം സമൂഹത്തിൻറെ കാര്യങ്ങളൊക്കെ വളരെ കൃത്യമായി നോക്കി കാണുന്ന ഒരു വ്യക്തിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News