‘അപ്പയ്ക്ക് ഡോക്ടര്‍ എഴുതിയ ഒരു മരുന്ന് മെല്‍ബണില്‍ നിന്നും പെട്ടന്ന് എത്തിക്കണം’; തന്റെ അനുഭവം ഓര്‍ത്തെടുത്ത് മമ്മൂട്ടിയുടെ പിആര്‍ഒ

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മരിയ തന്നോട് പറഞ്ഞൊരു സഹായത്തെ കുറിച്ച് ഓര്‍ത്തെടുത്ത് നടന്‍ മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഉള്ള ഒരു ഫര്‍മസിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് ആവശ്യമായ മരുന്ന സംഘടിപ്പിച്ചെന്നും അത് നാട്ടില്‍ എത്തിക്കാന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും റോബര്‍ട്ട് വിശദീകരിക്കുന്നു.

ഓര്‍മ്മ വച്ച കാലം മുതല്‍ ഉമ്മന്‍ ചാണ്ടി സാറിന്റെ ഉപകാരങ്ങള്‍ മാത്രം ലഭിച്ചു പോന്ന ഞങ്ങള്‍ക്ക് അദ്ദേഹത്തിന് വേണ്ടി അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ എന്നും റോബര്‍ട്ട് കുറിക്കുന്നു.

റോബര്‍ട്ട് കുര്യാക്കോസിന്റെ വാക്കുകള്‍

മാര്‍ച്ച് മാസം അഞ്ചിന് രാവിലെ ഒരു കോള്‍ വന്നു. ഉമ്മന്‍ ചാണ്ടി സാറിന്റെ മകള്‍ മരിയ ആയിരുന്നു ഫോണില്‍.’അപ്പക്ക് ഡോക്ടര്‍ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും ടോപ് ആയിട്ടുള്ള ഒരു മരുന്നാണ്. അത് ആസ്ട്രേലിയയിലെ മെല്‍ബണില്‍ ഉള്ള ഒരു ഫര്‍മസിയില്‍ ആണ് ഉള്ളത്. നാളെ വൈകുന്നേരം എങ്കിലും അത് ബാംഗ്ലൂരില്‍ ലഭിക്കണം. ചികത്സക്ക് ഏറ്റവും അത്യാവശ്യം ഉള്ള മരുന്നാണ് എങ്ങനെയും എത്തിക്കണം’. ചെറിയ ടാസ്‌ക് അല്ല. ഇന്ത്യയിലെ പോലെ നേരെ ചെന്നാല്‍ മരുന്ന് കിട്ടില്ല. സാധാരണ ഫര്‍മസിയില്‍ പോലും മരുന്ന് ലഭിക്കുവാന്‍ ഇവിടെ ഒരുപാട് കടമ്പകള്‍ കടക്കണം.

പക്ഷെ എന്റെ ഈ ആശങ്ക ഞാന്‍ മരിയയോട് പങ്കു വച്ചില്ല. കാരണം സ്വന്തം അപ്പക്ക് ലോകത്ത് ലഭ്യമായ ഏറ്റവും നല്ല ആ മരുന്ന് ഞങ്ങള്‍ അറേന്‍ജ് ചെയ്യും എന്ന ചെറുതല്ലാത്ത വിശ്വാസം ആണ് അവര്‍ക്കുള്ളത് എന്ന് അറിയാം.
മരുന്ന് സംഘടിപ്പിച്ചാലും ഏറ്റവും അടുത്ത ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്ന ആരെങ്കിലും അത് കൊണ്ട് പോകാന്‍ തയ്യാറാവണം.

ആദ്യ അന്വേഷണത്തില്‍ അന്നോ പിറ്റേന്ന് രാവിലെയോ യാത്ര ചെയ്യുന്ന ആരെയും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. പെട്ടന്ന് ആണ് അടുത്ത സുഹൃത്തായ റോണി യെ ഓര്‍മ്മ വന്നത്. ഫ്‌ളൈ വേള്‍ഡ് ട്രാവല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. കേരളത്തിലേക്കുള്ള എല്ലാ ഫ്‌ളൈറ്റിലും ആസ്ട്രേലിയയില്‍ നിന്ന് അവര്‍ക്ക് ഒരു കസ്റ്റമര്‍ ഉണ്ടാവും. എന്റെ പ്രതീക്ഷ തെറ്റിയില്ല. മെല്‍ബണില്‍ നിന്നും യാത്ര ചെയ്യുന്ന അഞ്ചു പേരുടെ കൊണ്ടാക്ട് റോണി തന്നു. പകുതി ആശ്വാസമായി. ഇനി ആ മരുന്ന് സംഘടിപ്പിക്കണം. ഡോക്ടറുടെ കുറുപ്പിന്റെ ഫോട്ടോ മാത്രം ആണ് കയ്യില്‍. മെല്‍ബണില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ആ ഫര്‍മസി അടക്കാന്‍ കേവലം ഒരു മണിക്കൂറും. ഒട്ടും അമാന്തിച്ചില്ല.. ആസ്ട്രേലിയന്‍ മമ്മൂട്ടി ഫാന്‍സിന്റെ പ്രസിഡന്റും മെല്‍ബണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ മദനന്‍ ചെല്ലപ്പനെ വിളിച്ചു, കാര്യം പറഞ്ഞു. ഏതോ സിനിമയുടെ അവസാനരംഗത്ത് കാണുന്നത് പോലെ ആണ് മദനന്‍ പിന്നെ പ്രവര്‍ത്തിച്ചത്. പറഞ്ഞ സമയം കൊണ്ട് മരുന്നും സംഘടിപ്പിച്ച്, മെല്‍ബണില്‍ നിന്ന് യാത്ര ചെയ്യുന്ന മലയാളിയെയും സംഘടിപ്പിച്ച് പറഞ്ഞ സമയത്ത് മരുന്ന് നാട്ടില്‍ എത്തിച്ചു. അന്ന് തുടങ്ങി കഴിഞ്ഞ മാസം വരെയും മുടങ്ങാതെ അത് ഇവിടെ നിന്നും ഏകോപിപ്പിച്ചു. നാട്ടില്‍ എത്തിച്ചു. ഓര്‍മ്മ വച്ച കാലം മുതല്‍ ഉമ്മന്‍ചാണ്ടി സാറിന്റെ ഉപകാരങ്ങള്‍ മാത്രം ലഭിച്ചു പോന്ന ഞങ്ങള്‍ക്ക് അദ്ദേഹത്തിന് വേണ്ടി അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ…ദൈവത്തിന് നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here