ഉമ്മയോടൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും ഓര്‍മ്മകളും വേദനയോടെ പങ്കുവച്ച് സോഷ്യല്‍ മീഡിയ

റമദാന്‍ നോമ്പിന്റെ അവസാന മണിക്കൂറുകളില്‍ നൊമ്പരം സമ്മാനിച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ വിടവാങ്ങിയിരിക്കുന്നത്. ചെറിയപെരുന്നാള്‍ സന്തോഷങ്ങള്‍ പങ്കുവച്ചിരുന്ന സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത് മമ്മൂട്ടിയും ഉമ്മയും ഒരുമിച്ചുള്ള അപൂര്‍വ്വമായ ചിത്രങ്ങളാണ്. ഉമ്മയുടെ സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയ വേദനയോടെ പങ്കുവയ്ക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ വേദനയോടെ മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്ക് അറിയല്ല.

ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. ‘ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here