
ശ്വേതാ മേനോന് എതിരെ കേസെടുത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി നടൻ രവീന്ദ്രൻ. സഹപ്രവർത്തക നേരിട്ടത് ദൗർഭാഗ്യകരമായ അനുഭവമാണെന്ന് രവീന്ദ്രൻ മാധ്യമങ്ങളോടായി പറഞ്ഞു. ഈ വിഷയത്തിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
“ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്നമാണ്. അഭിനേതാവിന് അവരുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ച് അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കൾക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശമുണ്ട്. ഈ കേസിനു പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന പൊലീസ് കണ്ടുപിടിക്കണം. ഇത്തരത്തിൽ അഭിനേതാക്കളെ കരുവാരി തേക്കുന്ന ആളുകൾക്കെതിരെയുള്ള നടപടി സിനിമ നയത്തിൽ ഉണ്ടാവണമെന്നും” നടൻ രവീന്ദ്രൻ പറഞ്ഞു.
അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ചെന്ന് ചൂണ്ടികാട്ടിയാണ് കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടി സിനിമകളിലും പരസ്യങ്ങളിലും നടി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി തിയ്യറ്ററുകളില്‍ പ്രദര്‍പ്പിച്ച സിനിമകളുടെ ചില ഭാഗങ്ങള്‍ ചൂണ്ടികാട്ടിയാണ് പരാതി.
ALSO READ : അശ്ലീല സിനിമ രംഗങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേത മേനോനെതിരെ കേസ്
പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.കുപ്രസിദ്ധി നേടി നടി പണം സമ്പാദിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി മത്സരിക്കുന്ന സാഹചര്യത്തിലാണ് കേസ് വന്നിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

