3 മാസത്തിനിടെ കുറച്ചത് 16 കിലോ; സ്പന്ദനയുടെ മരണകാരണം അശാസ്ത്രീയ ഡയറ്റോ?

ഹൃദയാഘാതം മൂലം ബാങ്കോക്കില്‍ വെച്ചായിരുന്നു കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചത്. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഹൃദയാഘാതമുണ്ടായി എന്നതല്ലാതെ സ്പന്ദനയുടെ മരണത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്പന്ദനയുടെ പിതൃസഹോദരനുമായ ബി കെ ഹരിപ്രസാദ് പറഞ്ഞു. നടന്‍ പുനീത് രാജ്കുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് അടുത്തിടെ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്.

എന്നാല്‍   സ്പന്ദനയുടെ മരണ കാരണം അശാസ്ത്രീയമായി പിന്തുടര്‍ന്ന ഡയറ്റാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്പന്ദന 16 കിലോ ശരീരഭാരം കുറച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സ്പന്ദനയുടെ മരണത്തിന് സമാനമായ രീതിയിലാണ് പുനീത് രാജ് കുമാറും മരിച്ചതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനീതിന്റെ അമ്മയും രാജ്കുമാറിന്റെ ഭാര്യയുമായ പര്‍വതമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ മകനാണ് സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്ര.

മരണവിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബികെ ശിവറാം അടക്കമുള്ള അടുത്തബന്ധുക്കള്‍ ബാങ്കോക്കിലേക്ക് തിരിച്ചു. മൃതദേഹം നാളെ ബംഗളൂരുവില്‍ എത്തിക്കുമെന്നാണ് സൂചന.

വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News