
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾ ആലപ്പുഴയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരാണ് ഹാജരായത്. ഇവരെ എക്സൈസ് ചോദ്യം ചെയ്തു വരികയാണ്.
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത് എങ്കിലും ഏഴേമുക്കാലോടെ ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ എക്സൈസ് ഓഫിസിലെത്തി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെയാണ് നടൻ പോയത്. എട്ടുമണിയോടെ അഭിഭാഷകനൊപ്പം ശ്രീനാഥ് ഭാസിയുമെത്തി. തൊട്ട് പിന്നാലെ സൗമയും സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി എത്തി.
Also read: സിനിമാ മേഖലയിലെ ലഹരി അന്വേഷിക്കാൻ സെറ്റുകളിൽ സംയുക്ത പരിശോധന നടത്തും: കമ്മീഷണർ പുട്ട വിമലാദിത്യ
അന്വേഷണ ഉദ്യോഗസ്ഥനായ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. തസ്ലീമയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് ഹൈബ്രിഡ് കഞ്ചാവിന് വേണ്ടിയാണോ എന്ന് പ്രധാനമായും ചോദിച്ചറിയുന്നത്.
ബെംഗളുരുവിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ ആണെന്നും അവിടെ നിന്നാണ് എത്തിയതെന്നും ഷൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. തങ്ങൾക്ക് അറിയേണ്ട കാര്യങ്ങളെല്ലാം ചോദിച്ചറിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അശോക്മാർ പറഞ്ഞു. ഈ മാസം ഒന്നാം തീയതി രാത്രിയാണ് ആലപ്പുഴ ഓമനപ്പുഴയിൽ നിന്ന് രണ്ടു കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്.
തസ്ലീമ സുൽത്താൻ ഭർത്താവ് സുൽത്താൻ അക്ബർ , ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ. മൂന്നു പേരും റിമാൻഡിലാണ്. സിനിമ മേഖലയിലുള്ള മറ്റ് രണ്ടു പേർക്ക് നാളെ ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ കൂടി ചോദ്യം ചെയ്തതിനുശേഷം ആകും മറ്റ് നടപടികളിലേക്ക് എക്സൈസ് നീങ്ങുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here