
ലോ-കാർബൺ സിമന്റ് ഉൽപാദനത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംരഭങ്ങളിൽ ഒന്ന് വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനിയായ അംബുജ സിമന്റ്‌സും യുകെ ആസ്ഥാനമായുള്ള ക്ലീൻ ടെക്‌നോളജി സ്ഥാപനമായ ലീലാക് ലിമിറ്റഡും. ഗുജറാത്തിലെ കച്ച് ജില്ലയിലെ സംഘിപുരത്ത് ആണ് പുതിയ സംരഭം ആരംഭിക്കുന്നത്.
സംഘിപുരത്തുള്ള അംബുജ സിമന്റ്‌സിന്റെ പ്രതിവർഷ 6.6 ദശലക്ഷം ടൺ ഉത്പാദന ശേഷിയുള്ള പ്ലാന്റിലാണ് പദ്ധതി ആരംഭിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, പുനരുപയോഗ ഊർജ്ജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്നിവയ്ക്കായി ലീലാക്കിന്റെ കാർബൺ ക്യാപ്‌ചർ, ഹൈബ്രിഡ് ഇലക്ട്രിക് ഹീറ്റിംഗ് സാങ്കേതികവിദ്യ എന്നിവ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പദ്ധതി വിലയിരുത്തും.
കൽക്കരി ഉപയോഗം പൂർണ്ണമായി ഇല്ലാതാക്കാനും പകരം മറ്റ് ബദൽ ഇന്ധനങ്ങൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇരു സംരഭങ്ങളും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഈ പദ്ധതി വിജയകരമായാൽ ഇത് ഏഴ് മുതൽ എട്ട് ശതമാനം വരെ വർദ്ധിക്കാനാണ് സംരഭങ്ങളുടെ തീരുമാനം. പ്രതിവർഷം ഒരു ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് കലരാതെ പിടിച്ചെടുക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഈ പദ്ധതി ഇന്ത്യയിലും ആഗോളതലത്തിലും പരിസ്ഥിതി സൗഹൃദപരമായ സിമന്റ് ഉൽപാദനത്തിന് വലിയൊരു മാതൃകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

