സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളില്‍ ഓരോ ജനറല്‍ കോച്ചുകള്‍ കൂടി അനുവദിച്ചു

കേരളത്തില്‍ സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ മാസം 31 ഓടെ അധിക കോച്ചുകൾ എല്ലാ ട്രെയിനിലും ലഭ്യമാകും.

എറണാകുളം -കണ്ണൂർ (16305) ഇന്റർസിറ്റി എക്സ്പ്രസ്, ആലപ്പുഴ -കണ്ണൂർ എക്സ്പ്രസ് (16307), കണ്ണൂർ -ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂർ -എറണാകുളം എക്സ്പ്രസ്(16306), ഷൊർണൂർ -തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301), തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ്(16302) ട്രെയിനുകളിലാണ് അധിക അൺറിസർവ്ഡ് കോച്ചുകൾ അനുവദിച്ചത്.

എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ തന്നെ നിലവിലെ യാത്രാ ദുരിതത്തിന് ഇത് വലിയ തോതിൽ പരിഹാരമാകില്ല.

അതേസമയം കേരളത്തിലേക്ക് വീണ്ടും ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി അനുവദിച്ചിരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ഉണ്ടാവുക എന്നും റെയില്‍വേ അറിയിച്ചു.

അതേസമയം വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കടന്നുപോവാന്‍ മറ്റ് ട്രെയിനുകള്‍ വൈകിപ്പിക്കുന്ന റെയില്‍വേ നീക്കത്തില്‍ സംസ്ഥാനത്തെ ജനം ദുരിതത്തിലായിരിക്കുകയാണ്. ജോലിക്കും പഠനത്തിനും മറ്റ് തിരക്കിട്ട ആവശ്യങ്ങള്‍ക്കും നിത്യേനെ ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ വലിയ അമര്‍ഷമാണ് റെയില്‍വേയുടെ തെറ്റായ തീരുമാനത്തിനെതിരെ ഉയര്‍ത്തുന്നത്.

Also Read : ചരിത്രത്തില്‍ ഇതാദ്യം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ പുരസ്‌കാരം

അതിവേഗ ട്രെയിന്‍ സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുമായ കെ റെയിലിനെതിരെ നില്‍ക്കുകയും വന്ദേ ഭാരതിനെ അനുകൂലിക്കുകയും ചെയ്തവരുടെ ഇരട്ടത്താപ്പിനെ പരിഹസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. കെ റെയില്‍ പദ്ധതി മുന്നോട്ടുവച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന ഒറ്റക്കാരണത്താല്‍ കൃത്യമായ വാദം പോലും ഉയര്‍ത്താതെയാണ് പലരും കടുത്ത വിമര്‍ശനം നേരത്തേ ഉയര്‍ത്തിയത്. അതിവേഗ ട്രെയിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ട്രെയിനുകളുടെ സമയക്രമത്തെയടക്കം പാടെ തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വന്ദേ ഭാരതിനെ പിന്തുണച്ച് കെ റെയില്‍ വിരുദ്ധര്‍ നേരത്തേ ഒന്നിച്ചിരുന്നു.

എന്നാല്‍, വന്ദേ ഭാരതിന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ വേഗതയില്ലെന്ന് മാത്രമല്ല സംസ്ഥാനത്തെ മറ്റ് ട്രെയിനുകളെപ്പോലും വൈകി ഓടിപ്പിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്.

Also Read : പൊലീസെത്തിയപ്പോൾ കരച്ചിലും നാടകവും; ഇടുക്കിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 26 മോഷണക്കേസുകളിൽ പ്രതി

ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ യാത്രികര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രതിഷേധം കടുക്കുന്ന കാഴ്ചയാണുള്ളത്. വന്ദേ ഭാരതിന് കടന്നുപോവാന്‍ മറ്റ് ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ സമയക്രമത്തില്‍ നിന്നും റെയില്‍വേ അടുത്ത കാലത്തെങ്ങും പിന്നോട്ടുപോവില്ലെന്ന സൂചനയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News