ആദിവാസി യുവതിക്ക്‌ നേരെ ലീഗ്‌ നേതാവിന്റെ ക്രൂരമർദനം എന്ന് പരാതി

കാപ്പി പറിക്കാനായി കർണാടകയിലെ കുടകിൽ കൊണ്ടുപോയ ആദിവാസി യുവതിക്ക്‌ ക്രൂരമർദനം.വയനാട്‌ പനമരം പരക്കുനി കോളനിയിലെ സന്ധ്യക്കാണ്‌ മർദനമേറ്റത്‌. ഷൂവിട്ട്‌ വയറ്റിൽ ചവിട്ടുകയും തലക്കും മുഖത്തും അടിക്കുകയും ചെയ്‌തുവെന്ന് യുവതി പറയുന്നു.കരാറുകാരനുമായ പ്രദേശത്തെ ലീഗ്‌ നേതാവാണ്‌ മർദ്ദിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്‌.

രണ്ടാഴ്‌ചയോളം ജോലിസ്ഥലത്തെ മുറിയിൽ അവശനിലയിൽ കിടന്ന യുവതി ഒടുവിൽ നാട്ടിലെത്തിയാണ്‌ ചികിത്സതേടിയത്‌.പനമരം കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ മൂന്ന്‌ ദിവസം അഡ്‌മിറ്റായ സന്ധ്യ ഡിസ്‌ചാർജായി വീട്ടിലെത്തിയെങ്കിലും നടക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയിലാണ്‌. വിദഗ്‌ധ ചികിത്സ വേണമെന്നാണ്‌ ഡോക്ടർ നിർദേശിച്ചിട്ടുള്ളത്‌. ശ്വാസതടസ്സം ഉൾപ്പെടെയുണ്ട്‌.

പനമരത്തെ ലീഗ്‌ നേതാവാണ്‌ മർദിച്ചതെന്ന്‌ ഇവർ പറഞ്ഞു. ജോലിക്കായി കൊണ്ടുപോയ ആദിവാസി പെൺകുട്ടികളെയും മറ്റുചിലരെയും മോശം സാഹചര്യത്തിൽ സന്ധ്യ കണ്ടിരുന്നു. ഇത്‌ സംബന്ധിച്ച്‌ പെൺകുട്ടികളുൾപ്പെടെയുള്ളവരോട്‌ സംസാരിച്ചു. ഇതിന്റെ പ്രതികാരമായിട്ടാകാം തന്നെ മർദിച്ചതെന്നാണ്‌ കരുതുന്നതെന്നും യുവതി പറഞ്ഞു.

ഭയംകൊണ്ട്‌ വീട്ടുകാരോടും ഡോക്ടറോടും സന്ധ്യ മർദനമേറ്റകാര്യം പറഞ്ഞില്ല. കുടകിൽ ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരി മകളാണ്‌ അമ്മയെ മർദിച്ച വിവരം ബന്ധുക്കളോട്‌ പറഞ്ഞത്‌. ബന്ധുക്കൾ പനമരം ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും വിവരം അറിയിച്ചു. ആശുപത്രിയിൽനിന്ന്‌ ഇന്റിമേഷൻ അയക്കുകയും പൊലീസ്‌ യുവതിയുടെ മൊഴിയെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.എന്നാൽ കേസ്‌ രജിസ്‌റ്റർചെയ്‌തിട്ടില്ല. സ്വാധീനം ഉപയോഗിച്ച്‌ കേസ്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News