
അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്രയുടെ സെൻസറിംഗ് കഴിഞ്ഞു. അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം ആണ് വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും ഒന്നിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 1 മണിക്കൂർ 53 മിനിറ്റ് 33 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
2016ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിന് ശേഷം പത്ത് വർഷത്തിന് ശേഷമാണ് അടൂർ വീണ്ടും സംവിധായകന്റെ റോളിൽ എത്തുന്നത്. 1987ൽ പുറത്തിറങ്ങിയ അനന്തരം ആയിരുന്നു അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിച്ച ആദ്യ ചിത്രം. തുടർന്ന് പുറത്തിറങ്ങിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളായി മാറി. മതിലുകളി ലെ വൈക്കം മുഹമ്മദ് ബഷീറായും വിധേയനി ലെ വില്ലനായ ഭാസ്‌കര പട്ടേലരായും വിസ്മയിപ്പിച്ച മമ്മൂട്ടിക്ക് വിധേയനിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു.
ഡോക്ടർ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, അലൻസിയർ, അലിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും പ്രവീൺ കുമാർ ചിത്രസംയോജനവും നിർവഹിക്കുന്ന പദയാത്രയുടെ കലാസംവിധാനം ഷാജി നടുവിലാണ്. മുജീബ് മജീദ് സംഗീതവും മീരസാഹിബ് മുഖ്യ സംവിധാന സഹായിയായും പ്രവർത്തിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

