‘ആലുവയിലെ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി വാദിക്കില്ല; വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടും’: അഡ്വ ബി എ ആളൂര്‍

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍. കേസില്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നില്‍ക്കും. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടുമെന്നും ആളൂര്‍ അറിയിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആളൂരിന്റെ പ്രതികരണം.

Also Read- അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിക്കാന്‍ പൊലീസ്; നിര്‍ദേശം നല്‍കി ഡിജിപി

ആലുവയിലെ കേസിലെ പ്രതി ഇതുവരെ സമീപിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലും വാര്‍ത്തയിലുമെല്ലാം താന്‍ പ്രതിക്കു വേണ്ടി ഹാജരാകുമെന്നു പറയുന്നതെല്ലാം തെറ്റാണ്. അതും പറഞ്ഞു ഭീഷണിയുണ്ട്. ഈ കേസില്‍ വാദിക്കൊപ്പം നില്‍ക്കുമെന്നും ആളൂര്‍ പറഞ്ഞു.

പോക്സോ കേസില്‍ പ്രതിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തൂക്കുമരമാണ്. ബലാത്സംഗം ചെയ്യുന്നത് 12 വയസിന് താഴെയുള്ള കുട്ടിയെയാണെങ്കില്‍ തൂക്കുമരം ലഭിക്കും. ഈ കേസില്‍ ബലാത്സംഗവും കഴിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. ഈ സംഭവത്തില്‍ അതിഥി തൊഴിലാളി കുടുംബത്തെ സംരക്ഷിക്കാന്‍ സാധിക്കാതെ പോയി. അതുകൊണ്ട് പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം.

Also Read- തന്‍റെ അറിവോടെ അല്ല; പരാമര്‍ശങ്ങള്‍ക്ക് പിന്നിൽ അഡ്വ. നോബിള്‍ മാത്യു; ഐ ജി ലക്ഷ്മണയുടെ കത്ത് പുറത്ത്

അതേസമയം, തന്റെ അടുത്ത് ആദ്യം എത്തുന്നവരുടെ വക്കാലത്ത് ഏറ്റെടുക്കുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അതു വാദിയും പ്രതിയുമാകാം. എന്നാല്‍, 80 ശതമാനം കേസുകളും പ്രതിഭാഗത്തുനിന്നുള്ളതാണ്. നീതിക്കു വേണ്ടി എന്നെ സമീപിക്കുന്ന ആദ്യത്തെ വ്യക്തിക്കൊപ്പം താനുണ്ടാകും. ആദ്യം സമീപിക്കുന്നത് വേട്ടക്കാരനാണെങ്കില്‍ വേട്ടക്കാരനൊപ്പം നിന്നേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here