കണ്ടെടുത്ത ബാഗിലും ദുരൂഹതയോ? ട്രെയിനിനുള്ളിൽ തീവെച്ച ശേഷം അക്രമി രക്ഷപ്പെട്ടത് മറ്റൊരു ബൈക്കിൽ

ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ട്രെയിനില്‍ തീയിട്ട അക്രമിക്കായി അന്വേഷണം നടക്കുന്നതിനിടെ, ചില നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിവച്ച ആളാണെന്ന് യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കി. ട്രെയിനിലെ ഡി2 കോച്ചില്‍ നിന്നാണ് ഇയാൾ ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി എത്തിയത്. യാത്രക്കാരുടെ ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ചു പെട്ടന്ന് തീയിടുകയായിരുന്നു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. അതിനാൽ ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അവിടെ നിന്നും ഓടി രക്ഷപ്പെടുയായിരുന്നു.

അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലുള്ളത്.നേരത്തെ ഇയാളെ കാത്ത് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.ഇതിൻ്റെ ഭാഗമായി ഡി1, ഡി2 കോച്ചുകള്‍ പൊലീസ് സീല്‍ ചെയ്തു.

ട്രെയിനിൽ അക്രമം നടത്തിയ ആളുടേതാണ് സംശയിക്കുന്ന ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ഡയറിയും ടിഫിൻ ബോക്സും മൊബൈൽ ഫോണുകളും കണ്ടെത്തിയതായാണ് പൊലീസ് പറഞ്ഞു. ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗ് അന്വേഷണത്തിൽ നിർണ്ണായക തെളിവാകുമെന്നാണ് സൂചനകൾ.

സംഭവത്തിന് ശേഷം റെയിൽവേ ട്രാക്കിൽ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത് സഹോദരിയുടെ മകള്‍ സഹ്റ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമം കണ്ട് ഭയന്ന് ഇവർ പുറത്തേക്ക് ചാടിയതാവാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ട്രെയിനുള്ളിൽ നടന്ന അക്രമത്തിൽ പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടർന്നെങ്കിലും എട്ടു പേർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരിൽ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News