
യമൻ പ്രധാനമന്ത്രി അഹമ്മദ് അവാദ് ബിൻ മുബാറക് രാജിവെച്ചു. സർക്കാരിനെ പുനഃസംഘടിപ്പിക്കാൻ കഴിയാത്തത് ഉൾപ്പെടെയുള്ള “നിരവധി ബുദ്ധിമുട്ടുകൾ” നേരിട്ടതിനെ തുടർന്നാണ് തൻ്റെ രാജിയെന്നാണ് അദ്ദേഹം വ്യക്തമാക്കിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് മുബാറക് തീരുമാനം പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ-അലിമിക്ക് അയച്ച രാജി കത്ത് അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം യമൻ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ-അലിമിയുമായുള്ള തർക്കത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 മന്ത്രിമാരെ പിരിച്ചുവിടാനുള്ള അഭ്യർഥന യമൻ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ അലിമി നിരസിച്ചിരുന്നു. ഇതാണ് അധികാര തർക്കത്തിലെത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മുബാറക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. നേരത്തെ വിദേശ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. യമനിൽ ഹൂത്തികൾക്കെതിരായ ആക്രമണം അമേരിക്ക വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് ബിൻ മുബാറക്കിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here