എഐ മനുഷ്യരാശിയുടെ നാശത്തിന് കാരണം; വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധര്‍

എ.ഐയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധര്‍. സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാന്‍ഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ കെല്‍പുള്ളതാണ് നിര്‍മ്മിതബുദ്ധി എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭീഷണി ലഘുകരിക്കാനായി ആഗോള മുന്‍ഗണന നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ജെഫ്രി ഹിന്റണ്‍, യോഷ്വ ബെന്‍ഗിയോ, എന്‍.വൈ.യു പ്രഫസര്‍ യാന്‍ ലെകണ്‍ എന്നിവരാണ് എഐയുടെ ‘ഗോഡ്ഫാദര്‍മാര്‍’ എന്ന് അറിയപ്പെടുന്നത്. ചാറ്റ് ജി.പി.ടി നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ ചീഫ് എക്സിക്യൂട്ടിവ് സാം ആള്‍ട്ട്മാന്‍, ഗൂഗിള്‍ ഡീപ്മൈന്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഡെമിസ് ഹസാബിസ്, ആന്ത്രോപിക്കിന്റെ ഡാരിയോ അമോഡി എന്നിവര്‍ പ്രസ്താവനയെ പിന്തുണച്ച് എത്തിയിട്ടുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്സൈറ്റിലാണ് പ്രസ്താവന പോസ്റ്റ് ചെയ്തത്. ഈ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഏകദേശം 400 പേര്‍ ഒപ്പുവച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ വലിയ ഭീഷണിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ട് മനുഷ്യരാശി നേരിടുകയെന്ന് എഐയുടെ ഗോഡ്ഫാദര്‍മാരിലായ ജോഫ്രി ഹിന്റണ്‍ നേരത്തെ പറഞ്ഞിരുന്നു.

എഐ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവെച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടങ്ങളെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ജൊഫ്രി ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെക് വ്യവസായത്തെ അക്ഷരാര്‍ഥത്തില്‍ മാറ്റിവരച്ചാണ് നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ വിവിധ മേഖലകളില്‍ വലിയ സാന്നിധ്യമായതും കൂടുതല്‍ സ്വാധീനം ചെലുത്തി ജനസ്വീകാര്യത നേടിയതും. എഐ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ഹിന്റണ്‍ ഒടുവില്‍ അതുവഴി സംഭവിക്കാവുന്ന വലിയ ദുരന്തങ്ങളെ കുറിച്ചു കൂടി മുന്നറിയിപ്പു നല്‍കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News