പ്രവാസികളെ വഴിയാധാരമാക്കി എയർ ഇന്ത്യ, പ്രതിഷേധം ശക്തം

വിമാന സർവീസുകൾ വെട്ടിക്കുറച്ചും ടിക്കറ്റ് നിരക്ക് ഉയർത്തിയും പ്രവാസി മലയാളികളെ ചൂഷണം ചെയ്യുന്ന എയർ ഇന്ത്യയുടെ നടപടികൾക്കതിരെ പ്രതിഷേധം ശക്തമാകുന്നു. യുഎഇയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ സർവീസുകൾ പൂർണ്ണമായും അവസാനിപ്പിച്ചതോടെ പ്രവാസികളുടെ യാത്രാ ദുരിതം വീണ്ടും വർധിക്കും.

ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ
നിർത്തിയത് മലബാറിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി മലയാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇവിടങ്ങളിലേക്ക് ഇനി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുക. താരതമ്യേന വലിയ ഫ്ലൈറ്റുകളും കൂടുതൽ സൗകര്യങ്ങളുമായാണ് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നത്. ഇത് മൂലം കൂടുതൽ പേർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്നു. സീസൺ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി പ്രവാസികളെ കൊള്ളയടിക്കുന്നതിനു പുറമെയാണ് എയർ ഇന്ത്യയുടെ ഈ ദ്രോഹനടപടി.

യു എ ഇ യിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. കൊച്ചിയിലേക്ക് ആഴ്ചയിൽ 21 സർവീസ് ഉണ്ടായിരുന്ന എയർ ഇന്ത്യയ്ക്ക് ഇനി 7 സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. നേരത്തെ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തിയിരുന്ന ഡ്രീംലൈനർ വിമാനവും എയർ ഇന്ത്യ പിൻവലിച്ചിരുന്നു. 256 പേർക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിനു പകരം 170 പേർക്കുള്ള ചെറിയ വിമാനമാണ് ഇപ്പോഴുള്ളത്.

വിമാന സർവീസുകൾ വെട്ടിക്കുറച്ചതോടൊപ്പം കേരളത്തിൽ നിന്ന് യു എ ഇയിലേക്കുള്ള ടിക്കറ്റ് നിരക്കും എയർ ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്.
പ്രവാസി മലയാളികളോടുള്ള എയർ ഇന്ത്യയുടെ അവഗണന അവസാനിപ്പിക്കണമെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും പ്രവാസി മലയാളികൾ ആവശ്യപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News