
രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് കള്ളക്കേസുകൾ ചാർത്തി പീഡിപ്പിക്കുന്ന മോദി സർക്കാൻ്റെ നടപടികളുടെ തുടർച്ചയാണ് കേരളത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വീട്ടിലും മറ്റു കേന്ദ്രങ്ങളിലും നടത്തിയ ഇഡിയുടെ റെയ്ഡ് നാടകമെന്ന് ഐഎൻഎൽ സാസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിനെയും എഎപി നേതാക്കളെയും വേട്ടയാടിയതിന് രംഗ സജ്ജീകരണം ഒരുക്കിയ കോൺഗ്രസിൻ്റെ സമാനമായ ഇടപെടൽ ഈ റെയ്ഡിൻ്റെയും പിറകിൽ കാണാൻ കഴിയും. പിണറായി വിജയൻ്റെ വസതിയിൽ ഇഡി എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ലെന്ന് രാഹുൽഗാന്ധി തന്നെ നിർലജ്ജം പരസ്യമായി ചോദിച്ചിട്ടുണ്ട്.
ബിജെപിക്ക് മൂന്നു സീറ്റുകളിലൂടെ കേരള നിയമസഭയിലേക്ക് പ്രവേശന സൗകര്യം ഒരുക്കിയ ബിജെപി യുഡിഎഫ് രാഷ്ട്രീയ ഡീലിൻ്റെ തുടർച്ചയാണ് ഈ റെയിഡും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്ന് പാർട്ടി ഉപേക്ഷിച്ച് സംഘ്പരിവാർ പതാക ചുമക്കുന്ന കോൺഗ്രസ് നേതാക്കളുടെ അളവുകോലുകളിൽ ഇടതുപക്ഷത്തെ നേതാക്കളെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്നത് സംഘ്പരിവാർ വ്യാമോഹമാണ്.
സംഘ്പരിവാർ വർഗീയ മതവിഭജന ശ്രമങ്ങൾക്കെതിരെ സമരസപ്പെടാതെ മതനിരപേക്ഷ സഖ്യത്തിന് ആശയപരമായും രാഷ്‌ട്രീയപരമായും നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള കോൺഗ്രസ് – ബിജെപി ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നാളെ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

