
സിനിമയിലെ വൈകാരിക നിമിഷങ്ങളെ ഉള്ളോട് ചേർത്ത് വെയ്ക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലേ ? കരച്ചിലും ചിരിയും എല്ലാം അവരുടെ മുഖത്ത് മിന്നിമറയും. ഇനി ഇതൊന്നും ലവലേശം ഏൽക്കാത്തവരുണ്ട്. എന്നാൽ അവരെ പോലും കരയിപ്പിച്ച ചില ചിത്രങ്ങളുണ്ട്. അവയിൽ ഒന്നാണ് ആകാശദൂത്. രണ്ടു തുള്ളി കണ്ണുനീർ വീഴാതെ ആകാശദൂത് സിനിമ കണ്ട് പൂർത്തിയാക്കാൻ കഴിയില്ല ആർക്കും. 1993ൽ പുറത്തിറങ്ങിയ ഈ സിനിമ ഇന്നും പലരേയും കരയിക്കും. എന്നാൽ ഇന്ന് നമ്മൾ ആഘോഷിക്കുന്ന ഈ ചിത്രം തീയറ്ററിൽ പൊട്ടിപോകുമെന്ന പേടി ഇതിന്റെ നിർമാതാക്കൾക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ അങ്ങനെ ഒരു തകർച്ചയിൽ നിന്നും സിനിമയെ രക്ഷിച്ചത് സിബി മലയിലിന്റെയും സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യുവിന്റെയും പ്രമോഷനൽ തന്ത്രം വഴി ആയിരുന്നു. പ്രേക്ഷകരെ കരയിച്ച ‘ആകാശദൂത്’ കാണാനെത്തുന്നവർക്ക് തൂവാല നൽകി ആയിരുന്നു സ്വീകരിച്ചിരുന്നത്.
ചിത്രം റിലീസ് ആയതിനു ശേഷം തീയറ്ററിൽ ആളുകൾ എത്തിയിരുന്നില്ല. പിന്നീട് പതിനേഴാമത്തെ ദിവസാണ് ചിത്രം ഹൗസ്ഫുൾ ഷോ കളിക്കുന്നത്. അതിനു പിന്നിൽ ഒരു പ്രമോഷൻ തന്ത്രമുണ്ടായിരുന്നു. അതിനെ കുറിച്ച് സിബി മലയിൽ പറയുന്നത് ഇങ്ങനെയാണ്: ആകാശദൂത് റിലീസ് ആയ സമയത്ത് മൊബൈൽ ഫോണും മറ്റും ഇല്ലാത്തതു കാരണം സിനിമയുടെ റിപ്പോർട്ട് എന്തെന്ന് അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ടു അടുത്തൊരു തിയറ്ററിൽ നേരിട്ട് പോകാൻ തീരുമാനിച്ചു. അങ്ങനെ വൈകുന്നേരം കണ്ണൂർ കവിത തിയറ്ററിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.
ALSO READ:കാത്തിരുന്ന് മുഷിഞ്ഞോ ? ചിരിപ്പിക്കാനും ആക്ഷൻ രംഗങ്ങൾ വഴി കോരിത്തരിപ്പിക്കാനും ആ ചിത്രങ്ങൾ ഇതാ ഒടിടിയിൽ
അവിടുത്തെ റപ്രസന്ററ്റീവിനെ ഡ്രൈവറെക്കൊണ്ട് വിളിപ്പിച്ചു. മാറ്റിനിക്ക് ഒരു 100 പേരുണ്ടായിരുന്നുവന്നു അദ്ദേഹം പറഞ്ഞു. ഫസ്റ്റ്ഷോയ്ക്ക് ആരുമില്ലേ എന്ന് ചോദിച്ചപ്പോൾ, 6.30 ന് പടം തുടങ്ങും അപ്പോൾ വരും എന്ന് പറഞ്ഞു. എങ്ങനുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ ഉഗ്രൻ പടമാ സാറേ എല്ലാവരും കരച്ചിൽ ആയിരുന്നു എന്ന് പറഞ്ഞു. ആ പടം ഓടുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. രാത്രിയിൽ ബാംഗ്ലൂർക്ക് പോകുന്ന വഴിക്ക് പ്രൊഡ്യൂസറിനെയും വിളിച്ചു. അദ്ദേഹം ആണെങ്കിൽ ഭയങ്കര കരച്ചിലാണ്. എല്ലാം പോയി, ഒരിടത്തും ആളില്ല എന്നൊക്കെ പറഞ്ഞായിരുന്നു കരച്ചിൽ. ആ പടം നാളെ തിയറ്ററിൽ നിന്നും മാറ്റും എന്നും പറഞ്ഞു. എന്നാൽ ഓരോ ഷോയ്ക്കും ആളും കൂടും എന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞു.
അന്ന് മാരുതി കാറ് ഇറങ്ങിയ സമയമാണ്. നമുക്കൊരു മത്സരം വയ്ക്കാം, മാരുതി കാർ സമ്മാനമായി നൽകാം എന്ന് ഞാൻ പറഞ്ഞു. മാരുതി കാർ ഒക്കെ കൊടുത്താൽ നമുക്ക് വല്ലതും കിട്ടുമോ എന്നൊക്കെ ചോദ്യം വന്നു. എന്തായാലും ഒന്ന് ശ്രമിക്കാം എന്ന് ആണ് അന്ന് പറഞ്ഞത്. എന്നാൽ ടിക്കറ്റ് എടുക്കുമ്പോൾ കൂട്ടത്തിൽ ആകാശദൂത് എന്ന് പ്രിന്റ് ചെയ്ത തൂവാല കൂടി കൊടുക്കണം എന്ന് രാജു മാത്യുവും ഞാനും പറഞ്ഞു. കാരണം ആളുകൾ സിനിമ കണ്ടിറങ്ങുമ്പോൾ ‘കരഞ്ഞ് വല്ലാതായിപ്പോയി’ എന്ന് പറയാറുണ്ടായിരുന്നു. ആണുങ്ങൾ കർച്ചീഫ് പോലും ഇല്ലാതെ കരഞ്ഞ് കണ്ണുതുടക്കുന്ന കാഴ്ച. അങ്ങനെ ഈ കർച്ചീഫ് കൊണ്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങൾ ആളുകളോട് സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങി. ‘ഇന്നലെ ഒരു സിനിമയ്ക്കുപോയി ആകാശദൂത്, കരഞ്ഞ് ഇടപാടു തീർന്നു, കർച്ചീഫ് തന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന്’. അങ്ങനെ ആളുകളിലേക്ക് സിനിമയെ കുറിച്ചെത്തി. പതിനേഴാം ദിവസം കേരളം മുഴുവൻ എല്ലാ തിയറ്ററും ഫുൾ ആയി. പിന്നെ 150 ദിവസത്തോളം തുടർച്ചയായി ഓടി പടം സൂപ്പർ ഹിറ്റായി എന്നും സിബി മലയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

