ബിജെപി മുഖ്യന്റെ ‘അക്ബര്‍’ പരാമര്‍ശം; കോണ്‍ഗ്രസ് – ബിജെപി നേതാക്കളുടെ വാക്ക് പോര്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തിസ്ഗഡില്‍ നടന്ന പ്രചരണത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സംസ്ഥാനത്തെ കവാര്‍ധയില്‍ സംസാരിക്കുന്നതിനിടയില്‍ ഹിമന്ത ബിശ്വ ശര്‍മ്മ വിദ്വേഷം പ്രസംഗമാണ് നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. ഹിമന്തയ്ക്ക് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മീഷന്‍ അസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. പ്രഥമ ദൃഷ്ടിയില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ചട്ടലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേര് മുഹമ്മദ് അക്ബര്‍ എന്നാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഒരു അക്ബര്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയാല്‍ അദ്ദേഹം നൂറു അക്ബര്‍മാരെ ഒപ്പം കൊണ്ടുവരും. അതോടെ മാതാ കൗശല്യയുടെ നാടിന്റെ പരിശുദ്ധിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും അതിനാല്‍ അവരെ പെട്ടെന്ന് പുറത്താക്കണം എന്നായിരുന്നു ഹിമന്തയുടെ പരാമര്‍ശം. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹിമന്ത ബിശ്വ ശര്‍മ്മ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ബിജെപി ഛത്തിസ്ഗഡിലെ അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദം ഉണ്ടായിരിക്കുന്നത്. ഇതോടെ എക്‌സില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും അസം മുഖ്യമന്ത്രിയും വാക്‌പോര്‍ നടത്തിയിരിക്കുകയാണ്. ഹിമന്തയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടപ്പോള്‍ ഒരു പ്രദേശത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ നീതിപൂര്‍വം വിമര്‍ശിക്കുന്നതില്‍ വിഭാഗീയ രാഷ്ട്രീയമില്ലെന്നാണ് അസം മുഖ്യന്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here