എം ടിക്ക് യാത്രാമൊഴിയേകിയ സ്‌മൃതിപഥം പൊതുശ്മശാനത്തിൽ അഖിൽ പി ധർമ്മജന്റെ ‘രാത്രി 12 നു ശേഷം’ പ്രകാശനവും വായനയും നാളെ

ലോക ചരിത്രത്തിൽ തന്നെ ആദ്യമായി പൊതു ശ്മശാനത്തിൽ ഒരു പുസ്തക പ്രകാശനം നടക്കുന്നു. കോഴിക്കോട് സ്‌മൃതിപഥം പൊതുശ്മശാനമാണ് ഈ അപൂർവ്വ കാഴ്ചയ്ക്ക് വേദിയാകുന്നത് . “റാം c/o ആനന്ദി” എന്ന നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ “രാത്രി 12 നു ശേഷം ” എന്ന നോവലിന്റെ പ്രകാശനവും പുസ്തക ചർച്ചയുമാണ് മെയ് ആറിന് ചൊവ്വാഴ്ച രാത്രി 11.59 ന് കോഴിക്കോട് സ്‌മൃതിപഥം പൊതുശ്മശാനത്തിൽ വച്ച് നടക്കുന്നത്. മേയർ ബീനാ ഫിലിപ്പ്, എ പ്രദീപ് കുമാർ , എ കെ അബ്ദുൽ ഹക്കിം, ലിജീഷ് കുമാർ , കെ വി ശശി, നിമ്ന വിജയ്, അഖിൽ പി ധർമ്മജൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഡി സി ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആധുനികതയും അഴകും സമന്വയിച്ച മാവൂർ റോഡ്‌ ശ്മശാനം ഈയിടെയാണ് ലോകോത്തര സജ്ജീകരണങ്ങളോട് കൂടി ‘സ്‌മൃതിപഥം’ എന്ന പേരിൽ നവീകരിച്ചത്. മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർക്കാണ്‌ സ്‌മൃതിപഥം ആദ്യമായി യാത്രാമൊഴിയേകിയത്‌. പരമ്പരാഗതമായ ശ്മശാനങ്ങളുടെ രീതികളിൽ നിന്ന് വ്യത്യസ്തമായി സ്‌മൃതിപഥം സാഹിത്യ സാംസ്‌കാരിക പരിപാടികൾക്കു കൂടി അരങ്ങൊരുക്കാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഔഷധ സസ്യങ്ങളും പൂമരങ്ങളും നിറഞ്ഞു കുളിർമയേകുന്ന അന്തരീക്ഷത്തിൽ കരിങ്കല്ലിൽ പണിത ഇരിപ്പിടങ്ങൾ, വള്ളിപ്പടർപ്പുകൾ തണൽ വിരിക്കുന്ന നടപ്പാത, വിശാലമായ മുറ്റം എന്നിവയെല്ലാം അടങ്ങിയതാണ് സ്മൃതിപഥം. മനോഹരമായ മുറ്റത്തിനപ്പുറമുള്ള മതിലിൽ ജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിത ഘട്ടങ്ങൾ ചിത്രീകരിക്കുന്ന മ്യൂറൽ ശിൽപവും ഇവിടെ ഒരുക്കിയിട്ടുണ്ട് . എ പ്രദീപ് കുമാർ എം എൽ എ ആയ കാലത്താണ് മാവൂർ റോഡിലുള്ള പൊതുശ്മശാനം 2.5 കോടി രൂപയും കോർപറേഷൻ പ്ലാൻ ഫണ്ടിൽ നിന്നു 4 കോടി രൂപയും ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കിയത്.

“ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കോ അംഗീകരിച്ച കോഴിക്കോട്ടെ പൊതു ശ്മശാനം പോലും
സാഹിത്യ സാംസ്‌കാരിക പരിപാടികൾക്കു കൂടി അരങ്ങൊരുക്കാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തത് എന്നും സാഹിത്യനഗരിയിൽ നടക്കുന്ന ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ എല്ലാവരെയും ക്ഷണിക്കുന്നു എന്നും” എ പ്രദീപ് കുമാർ നവമാധ്യമത്തിൽ കുറിച്ചു.

ALSO READ: തുടരും സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്; ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

എ പ്രദീപ് കുമാർ എം എൽ എ ആയ ഘട്ടത്തിൽ ഇതുപോലുള്ള നിരവധി വികസനപ്രവർത്തനങ്ങൾക്കാണ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലവും പ്രത്യേകിച്ച് കോഴിക്കോട് നഗരവും സാക്ഷ്യം വഹിച്ചത്. നടക്കാവ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹം എം എൽ എ ആയ കാലത്താണ്. മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചത് 2008ൽ എ. പ്രദീപ് കുമാർ മുൻകൈ എടുത്താണ്. 2012ൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ‘പ്രിസം’ പദ്ധതിയോടെ സ്കൂളിന്റെ മുഖഛായ മാറി.

ALSO READ: കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

ഹൈക്കോടതി അടച്ചു പൂട്ടാൻ നിർദ്ദേശിച്ച കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂളിനെ സർക്കാർ ഏറ്റെടുക്കുകയും മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടി സ്കൂളിനെ മാറ്റിയെടുക്കുകയും വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ നിന്നും കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വരികയും ചെയ്തത് എ പ്രദീപ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തിയ ശ്രദ്ദേയമായ ഇടപെടലിന്റെ ഫലമായാണ്.

കോഴിക്കോട് ബീച്ച് ആശുപത്രി നവീകരണത്തിന് തുടക്കം കുറിച്ചതും എ പ്രദീപ് കുമാറിന്‍റെ ഇടപെടലായിരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലും ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസന രംഗത്തും തുടങ്ങി നാനാ മേഖലകളെ പരിപോഷിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ എം എൽ എ യുടെ നേതൃത്വത്തിൽ നടത്തിയത്. ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ് ആധുനീക സൗകര്യങ്ങളോട് കൂടി പൊതുജനോപകാരപ്രദമായ രീതിയിൽ നിർമ്മിച്ച സ്‌മൃതിപഥം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News