
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട് എക്‌സൈസ് പിടികൂടി റിമാന്‍ഡ് ചെയ്ത മൂന്ന് പ്രതികളെയും നാളെ കസ്റ്റഡിയില്‍ വാങ്ങും. ഉച്ചയോടെ കസ്റ്റഡിയില്‍ വാങ്ങുന്ന മൂന്ന് പ്രതികളെയും സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം ചോദ്യം ചെയ്യും. പ്രതികളുടെ സിനിമാ ബന്ധവും ടൂറിസം മേഖലയിലെ ബന്ധവും എക്‌സൈസ് സംഘത്തിന് ലഭിച്ചു കഴിഞ്ഞു. സിനിമാ മേഖലയില്‍ ആരോപണ വിധേയരായ രണ്ട് നടന്മാരെ കൂടാതെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങും എന്നാണ് സൂചന.
ശ്രീനാഥ് ഭാസിയുടെയും ഷൈന്‍ ടോം ചാക്കോയുടെയും ബന്ധം എക്‌സൈസിന് വ്യക്തമായി കഴിഞ്ഞു. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത തസ്ലീമയുടെയും ഭര്‍ത്താവ് സുല്‍ത്താന്റെയും സുഹൃത്ത് ഫിറോസിന്റെയും ഫോണ്‍കോളുകളും ബാങ്ക് അക്കൗണ്ടുകളും എക്‌സൈസ് പരിശോധിച്ചു. ഇവരുടെ ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് സിനിമാ മേഖലയിലും മറ്റു മേഖലയിലും ഉള്ളവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനുവേണ്ടി സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ നേരിട്ടെത്തുന്നത്.
Read Also: കോഴിക്കോട് നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
മാത്രമല്ല കേരളത്തില്‍ ആദ്യമായി ഇത്ര വലിയ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരെയും സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അനുമോദിക്കും. ഹൈബ്രിഡ് കഞ്ചാവ് കടത്തും സ്വര്‍ണക്കടത്തും അടക്കം കള്ളക്കടത്തുകളിലെ പ്രധാന പ്രതിയാണ് സുല്‍ത്താന്‍. ഇയാളുടെ ബന്ധങ്ങള്‍ വിശദമായി പൊലീസും എക്‌സൈസും പരിശോധിച്ചുവരികയാണ്. മൂന്ന് ദിവസത്തേക്കാണ് ഇവരെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങുക. ഇവരില്‍ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ എക്‌സൈസ് ചോദ്യം ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here