കടക്കെണി ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കയിൽ ഭരണ-പ്രതിപക്ഷ സമവായം

കടംവാങ്ങൽ പരിധി ഒഴിവാക്കി കടക്കെണി ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്ക. പരിധി ഒഴിവാക്കാൻ സർക്കാർ ചെലവ് ചുരുക്കലും കടുപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. റിപ്പബ്ലിക്കൻമാരുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഡെമോക്രാറ്റുകളുടെ ആഗ്രഹം നടപ്പിലാക്കുന്നത്.

കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കടംവാങ്ങൽ പരിധി ഉയർത്തണോ ചെലവ് ചുരുക്കണോ എന്ന തർക്കത്തിൽ സമവായത്തിൽ എത്തിയിരിക്കുകയാണ് . 2025 ജനുവരി വരെ സർക്കാർ കടംവാങ്ങൽ പരിധി പാലിക്കേണ്ടതില്ല എന്നാണ് പൊതുതീരുമാനം. എന്നാൽ, 2024 ലും 2025ലും അവതരിപ്പിക്കപ്പെടുന്ന പൊതു ബജറ്റിലും കൊവിഡ് സമാശ്വാസ പദ്ധതികളിലും ഭക്ഷ്യസഹായ പദ്ധതികളിലും ചെലവ് ചുരുക്കൽ പ്രതിഫലിക്കും. 31.4 ട്രില്യൺ ഡോളർ, അതായത് 2580 ലക്ഷം കോടി രൂപയുടെ കടത്തിലാണ് നിലവിൽ അമേരിക്ക. അമേരിക്കയ്ക്ക് ചെലവുകൾ നടത്തി മുന്നോട്ടു പോകണമെങ്കിൽ ജൂൺ ഒന്നിനകം കടംവാങ്ങൽ പരിധി ഉയർത്തുക അനിവാര്യമായി.
ജോ ബൈഡനും ജനപ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയും മറ്റ് കോൺഗ്രസ് അംഗങ്ങളും ദിവസങ്ങളായി തുടരുന്ന ചർച്ചകളുടെ ശ്രമഫലമായാണ് തീരുമാനം. പ്രശ്നപരിഹാരങ്ങൾക്ക് ചുക്കാൻ പിടിക്കാനായി ജപ്പാനിലെ ജി7 യോഗത്തിനുശേഷം നടത്തേണ്ടിയിരുന്ന ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനിയ സന്ദർശനം പ്രസിഡണ്ട് ജോ ബൈഡൻ ഒഴിവാക്കിയിരുന്നു. മാസങ്ങൾ നീണ്ട ചർച്ചയിൽ ബൈഡൻ കുറെ സമയം കളഞ്ഞെങ്കിലും അമേരിക്കക്കാർക്ക് ഏറ്റവും ഗുണകരമായ തീരുമാനത്തിലേക്ക് തത്വത്തിൽ എത്തിച്ചേരാൻ കഴിഞ്ഞുവെന്ന് കെവിൻ മക്കാർത്തി പറഞ്ഞു.
അതേസമയം, മുന്നോട്ടുള്ള പ്രധാന ചുവടാണ് ഇതെന്നും പരസ്പര വിട്ടുവീഴ്ചകളിലാണ് എല്ലാ കരാറുകളും നിർമ്മിച്ചെടുക്കാൻ കഴിയുകയെന്നും ജോ ബൈഡൻ വ്യക്തമാക്കി. സമവായത്തോടെ സെനറ്റിൽ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷത്തോടെയും ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻമാരുടെ ഭൂരിപക്ഷത്തോടെയും ചർച്ചയിലെ തീരുമാനത്തിന് പൊതു അംഗീകാരം ലഭിക്കും. പ്രസിഡണ്ട് ഒപ്പിടുന്നതോടെ തീരുമാനം ശാശ്വതമാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here