വയനാട്ടിലെ സർക്കാർ വിദ്യാലയത്തിലെ ആദിവാസി വിദ്യാർത്ഥികളെ കൊല്ലത്തെ സ്വകാര്യ സ്കൂളിലേക്ക്‌ മാറ്റാൻ നീക്കം

വയനാട്ടിലെ സർക്കാർ വിദ്യാലയത്തിൽനിന്ന്‌ ആദിവാസി വിദ്യാർത്ഥികളെ
സ്വകാര്യ സ്കൂളിലേക്ക്‌ മാറ്റാൻ നീക്കം. വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്‌കൂളിൽനിന്നാണ്‌ രക്ഷിതാക്കളെ സ്വാധീനിച്ച്‌ വിദ്യാർഥികളെ കടത്താനുള്ള ശ്രമം.കൊല്ലം പാരിപ്പള്ളിയിലെ അൺഎയ്‌ഡഡ്‌ സ്‌കൂൾ അധികൃതർ 35 വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട്‌ ടിസിക്ക്‌ അപേക്ഷ നൽകിച്ച സംഭവമാണ്‌ വിവാദത്തിലായത്‌.

അഞ്ച്‌ മുതൽ 10വരെ ക്ലാസുകളിലുള്ള ആൺകുട്ടികളും പെൺകുട്ടികളുടെയും ടിസിക്കാണ്‌ സ്‌കൂളിൽ അപേക്ഷ നൽകിയിട്ടുള്ളത്‌. വെള്ളമുണ്ടയിലെ വാളാരംകുന്ന്‌, കൊയറ്റുപാറ, നരിപ്പാറ, അംബേദ്‌കർ കോളനികളിലുള്ളവരാണ്‌ കുട്ടികളെല്ലാം. ഈ കോളനികളിൽനിന്ന്‌ നാല്‌ കിലോമീറ്ററേ വാരാമ്പറ്റ സ്‌കൂളിലേക്കുള്ളൂ. രക്ഷിതാക്കളെ പ്രലോഭിപ്പിച്ചാണ്‌ വിദ്യാർഥികളെ കൊണ്ടുപോകുന്നതെന്നാണ്‌ ആക്ഷേപം. തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ പഠിക്കുന്ന ഗോത്രവിദ്യാർത്ഥികളെ മുന്നൊരുക്കമൊന്നുമില്ലാതെ കൊല്ലം നഗരത്തിലെ സ്‌കൂളിലേക്ക്‌ മാറ്റുന്നത്‌ ഇവരുടെ തുടർപഠനംതന്നെ ഇല്ലാതാക്കുമെന്നാണ്‌ ആക്ഷേപം‌.

ആദിവാസി വിദ്യാർത്ഥികളെ ജില്ലയ്‌ക്ക്‌ പുറത്തേക്ക്‌ കൊണ്ടുപോകണമെങ്കിൽ അനുവാദം വാങ്ങണമെന്ന്‌ നേരത്തെ വയനാട്‌ കലക്ടർ ഉത്തരവിട്ടിരുന്നു. മുമ്പും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടന്നപ്പോഴായിരുന്നു ഇടപെടൽ. ഈ തീരുമാനം ലംഘിച്ചാണ്‌ ഇപ്പോൾ വാരാമ്പറ്റ സ്‌കൂളിൽനിന്ന്‌ കുട്ടികളെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്‌. കൂട്ടത്തോടെ ടിസിക്ക്‌ അപേക്ഷ നൽകിയത്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന്‌ പ്രധാന അധ്യാപകൻ എൻ.കെ. ഷൈബു പറഞ്ഞു. ട്രൈബൽ ഡെവലപ്‌മെന്റ്‌ ഓഫീസർക്കും കത്ത്‌ നൽകിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News