
എറണാകുളം മട്ടാഞ്ചേരിയിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന 4 വാഹനങ്ങളുടെ ചില്ലുകൾ അജ്ഞാതൻ എറിഞ്ഞ് തകർത്തു. ഇഷ്ടികയും സിമൻറ് കട്ടയും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്ന സി സി ടി വി ദൃശ്യങ്ങൾ കൈരളി ന്യുസിന് ലഭിച്ചു. ഇതിനിടെ മറ്റൊരു സംഭവത്തിൽ പാലാരിവട്ടത്ത് കത്തിയുമായി ദീകരാന്തരീക്ഷം സൃഷ്ടിച്ച 2 പേരെ പൊലീസ് പിടികൂടി.
പുലർച്ചെ നാലുമണിയോടെയാണ് മട്ടാഞ്ചേരിയിലെ സംഭവം. പച്ച ടീഷർട്ട് ധരിച്ച ഒരാൾ ഇഷ്ടികയും സിമൻറ് കട്ടയും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മട്ടാഞ്ചേരി കരുവേലിപ്പടി ആർകെപിള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. മൂന്നു കാറുകളും ഒരു ഓട്ടോറിക്ഷയും അക്രമി എറിഞ്ഞു തകർത്തു. പിന്നീട് തൊട്ടടുത്ത റോഡിൽ സപ്ലൈകോയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിന്റെ ചില്ലകളും സമാന രീതിയിൽ തകർത്തു. ലഹരിക്കടിമയായതാണ് ആക്രമണത്തിന് കാരണമെന്ന് സംശയമുണ്ട്. പ്രദേശത്ത് ലഹരി ഉപയോഗവും സാമൂഹ്യവിരുദ്ധ ശല്യവും വർധിച്ചതായി നാട്ടുകാർ കഴിഞ്ഞദിവസം പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം എന്നും സംശയം ഉണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആളെ തിരിച്ചറിയാൻ പ്രദേശവാസികൾക്ക് കഴിഞ്ഞില്ല.
ഇതിനിടെ കൊച്ചിയിൽ നടുറോഡിൽ കത്തിയുമായി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്നെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികൾ തിരിഞ്ഞു. പൊലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിൽ പാലാരിവട്ടം സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്തു. സുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്‌ലിയും കസ്റ്റഡിയിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here