
കോൺഗ്രസ് ഭരിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി വെല്‍ഫെയര്‍ റസിഡന്‍സ് സംഘം ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മനോരമ ലേഖകൻ ആനാട് ശശിയുടെ ആത്മഹത്യയില്‍ സി പി ഐ എം പ്രക്ഷോഭത്തിലേക്ക്. നാളെ വൈകിട്ട് അഞ്ചിന് കച്ചേരി ജങ്ഷനിലാണ് ധര്‍ണ. സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്യും. മരണത്തില്‍ സമഗ്രാന്വേഷണം നടത്തുക, മുണ്ടേല രാജീവ് ഗാന്ധി വെല്‍ഫെയര്‍ റസിഡന്‍സ് സംഘത്തിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
രാജീവ് ഗാന്ധി സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തത് ശശിക്ക് വിഷാദം ഉണ്ടാക്കിയെന്ന് സഹോദരന്‍ ജയചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ജീവിതകാലം മുഴുവന്‍ ഉള്ള കുടുംബത്തിന്റെ സമ്പാദ്യമായിരുന്നു ബാങ്കില്‍ നിക്ഷേപിച്ചത്. നിക്ഷേപ തുക 1.62 കോടി രൂപ വരും. എന്നാൽ, 25,000 രൂപ മാത്രമാണ് ലഭിച്ചത്. പണം തിരികെ ലഭിക്കുന്നതിനായി സഹോദരന്‍ പരാതികള്‍ നല്‍കിയിരുന്നു.
പണം ലഭിക്കാത്തതിലുള്ള മാനസിക സമ്മര്‍ദ്ദവും തുടര്‍ന്നുണ്ടായ അസുഖങ്ങളും ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു. അദ്ദേഹം മ്യൂസിയം പൊലീസിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. ക്രമക്കേടിനെ തുടര്‍ന്ന് സഹകരണസംഘം തകര്‍ന്നിരുന്നു. ശശിയെ പോലെ നിരവധി പേർക്ക് പണം ലഭിക്കാനുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

